തിരുവനന്തപുരം : ഇനി വീട്ടിലിരുന്ന് ചികിൽസ തേടാം. സംസ്ഥാന സർക്കാരിന്റെ ടെലി മെഡിസിൻ കൺസൾട്ടേഷൻ ‘ഇ–- -സഞ്ജീവനി’യ്ക്ക് തുടക്കമായി. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ ടെലി കൺസൾട്ടേഷൻ സ്വീകരിച്ചുകൊണ്ടാണ് ആരോഗ്യമന്ത്രി സേവനത്തിന് തുടക്കം കുറിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി ജനങ്ങൾക്ക് വൈദ്യസഹായം ഉറപ്പാക്കാനാണ് പുതിയ സംവിധാനം. രാജ്യത്തെ ആദ്യ ദേശീയ ഓൺലൈൻ ഒ പി സംവിധാനം കൂടിയാണിത്. വ്യക്തികളുടെ മെഡിക്കൽ അനുബന്ധ രേഖകൾ പരിശോധിക്കാനും ഇതിൽ സൗകര്യമുണ്ട്. കൂടുതൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പോർട്ടലിൽ രേഖപ്പെടുത്താനും ചികിത്സ നൽകാനുമാകും. ജീവിതശൈലീ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കുള്ള ചികിത്സ കൃത്യമായി ലഭിക്കുന്നെന്നും ഇതുവഴി ഉറപ്പ് വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.
esanjeevaniopd.in/kerala വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് സംസാരിക്കാം. ശേഷം മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്യാനാകും. സ്മാര്‍ട്ട് ഫോണോ, കമ്പൂട്ടറോ, ലാപ്‌ടോപ്പോ, ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിന് വേണ്ടത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ഒപി. ആരോഗ്യ കേരളത്തിന്റെ ഏഴ് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ പരിശീലനം ലഭിച്ച 32 സർക്കാർ ഡോക്ടർമാരാണ് ഇതിലുള്ളത്. എല്ലാ ആശുപത്രികളിലേക്കും സംവിധാനം വ്യാപിപ്പിക്കും.
സി-ഡാക് (മൊഹാലി) വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന് അനുയോജ്യമാംവിധം മാറ്റുകയായിരുന്നു. രണ്ട് ദിവസത്തെ ട്രയൽ റണ്ണിന് ശേഷമാണ് ടെലി മെഡിസിൻ ആരംഭിക്കുക. സേവനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates