ഇന്ന് കോഴിക്കോട് ജില്ലയില്‍ മാത്രം സൂര്യാതാപമേറ്റത് ഏഴ് പേര്‍ക്ക്: അടുത്ത പതിനഞ്ച് ദിവസത്തേക്ക് തൊഴില്‍ സമയങ്ങളില്‍ കര്‍ശന നിയന്ത്രണം

പൊലീസിന്റെ സഹായത്തോടെ തെരുവുകളില്‍ അലയുന്ന വൃദ്ധയാചകരെ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ വൃദ്ധസദനങ്ങളില്‍ എത്തിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഇന്ന് കോഴിക്കോട് ജില്ലയില്‍ മാത്രം സൂര്യാതാപമേറ്റത് ഏഴ് പേര്‍ക്ക്: അടുത്ത പതിനഞ്ച് ദിവസത്തേക്ക് തൊഴില്‍ സമയങ്ങളില്‍ കര്‍ശന നിയന്ത്രണം
Updated on
1 min read

കോഴിക്കോട്: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇന്ന് മാത്രം സൂര്യാതാപമേറ്റ് ചികിത്സ തേടിയത് 38 പേരാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴ് പേരാണ് ചികിത്സ തേടിയെത്തിയത്.  ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതു വരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യതാപമേറ്റു ചികിത്സ തേടിയവരുടെ എണ്ണം 40 ആയി. 

ഇതു വരെ പത്ത് പേര്‍ക്കാണ് പൊള്ളലേറ്റ് കുരുക്കള്‍ ഉണ്ടായിട്ടുള്ളത്. മത്സ്യവില്‍പനക്കാര്‍, കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ഓട്ടോറിക്ഷാ െ്രെഡവര്‍മാര്‍, പ്രായമായവര്‍, പൊലീസുകാര്‍, എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്.

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകല്‍ 11 മുതല്‍ മൂന്ന് വരെ പുറം ജോലികള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് പൊലീസിന്റെ സഹായത്തോടെ കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. അംഗനവാടികളില്‍ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നും മറ്റ് പ്രവര്‍ത്തനങ്ങളില്‍ മുടക്കമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.  

കുട്ടികള്‍ക്കുള്ള ഭക്ഷണം കൃത്യമായി വീടുകളിലെത്തിക്കാനും നിര്‍ദ്ദേശമുണ്ട്. പരീക്ഷകള്‍ ഒഴികെയുള്ള അവധിക്കാല ക്ലാസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കണം. കടകളില്‍ പൊതുജനങ്ങള്‍ക്കായി തണുത്ത കുടിവെള്ളം ലഭ്യമാക്കണം. 

പൊലീസിന്റെ സഹായത്തോടെ തെരുവുകളില്‍ അലയുന്ന വൃദ്ധയാചകരെ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ വൃദ്ധസദനങ്ങളില്‍ എത്തിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com