തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്‌ഡൗൺ. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നിയന്ത്രണം എന്ന സർക്കാർ തീരുമാനം ഇന്നു മുതൽ നടപ്പാകുകയാണ്. വാഹന നിയന്ത്രണങ്ങൾ കർശനമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി. അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ.
അവശ്യസേവനങ്ങൾക്കു മാത്രമാണ് ഇന്ന് പുറത്തിറങ്ങാൻ അനുവാദമുള്ളത്. അവശ്യ സാധനങ്ങൾ, പാൽ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ, കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യനിർമാർജനം നടത്തുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ടാകും.
മാധ്യമങ്ങൾക്കും വിവാഹ, മരണച്ചടങ്ങുകൾക്കും നിയന്ത്രണം ബാധകമല്ല. ദേവാലയങ്ങൾ പതിവ് നിയന്ത്രണം പാലിക്കണം. ഹോട്ടലുകളിൽ പാർസൽ സർവീസ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും അനുവദനീയ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates