ഇ.മ.യൗ വിന് രജത ചകോരം, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; സുവര്‍ണചകോരം ദി ഡാര്‍ക്ക് റൂമിന്

5 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും  ഇ.മ.യൗ നേടി
ഇ.മ.യൗ വിന് രജത ചകോരം, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; സുവര്‍ണചകോരം ദി ഡാര്‍ക്ക് റൂമിന്
Updated on
1 min read

തിരുവനന്തപുരം: 23ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്.  15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 

മികച്ച സംവിധായകനുള്ള രജതചകോരത്തിന് മലയാളിയായ ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി. ചിത്രം ഇ.മ.യൗ. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രം ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 5 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും  ഇ.മ.യൗ നേടി.

മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കര്‍ നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബിയാട്രിസ് സഗ്‌നറുടെ ദി സൈലന്‍സ് എന്ന ചിത്രവും  ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.  

ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ബിലാത്തിക്കുഴല്‍ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com