

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പി.സി ജോർജ് എം.എൽ.എ രംഗത്ത്. ഈ വിഷയത്തിൽ ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോയെന്ന് സംശയമുണ്ടെന്ന് ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില അപഥ സഞ്ചാരിണികളായ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാൻ ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവർത്തകനെന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണെന്നും പി.സി ജോർജ് വ്യക്തമാക്കി.
സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകളുടെ ഇപ്പോഴത്തെ സമരം. അവർക്ക് പരാതിയുണ്ടെങ്കിൽ സമരം നടത്താതെ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ സാമ്പത്തിക ഉയർച്ചയെ കുറിച്ച് അന്വേഷിക്കണം. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ഇതിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ജോർജ് ചോദിച്ചു.
ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാദ്ധ്യത ഉണ്ടെന്ന് തന്നെ കരുതുന്നു. താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ പരിചയമില്ലെന്നും പി.സി ജോർജ് പറഞ്ഞു. തന്നെ മര്യാദ പഠിപ്പിക്കാൻ ആരും വരണ്ട. ദേശീയ വനിതാ കമ്മീഷൻ തന്റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
കന്യാസ്ത്രീ നിയമ പരിരക്ഷയാണ് തേടുന്നതെങ്കിൽ അതിനെ പിന്തുണയ്ക്കും. എന്നാൽ, മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാൻ അനുവദിക്കില്ല. ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന ലക്ഷ്യത്തോടെ ലോക വ്യാപകമായി സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates