ഈ 'നന്മമരങ്ങള്‍' നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ സഹപ്രവര്‍ത്തകര്‍; അന്ന് യാത്രക്കാരിക്കായി വണ്ടി തിരിച്ചുവിട്ടും കൂട്ടിരുന്നും മാതൃകയായി

സഹജീവികളോടുളള കരുതല്‍ കടമയായി തന്നെ കരുതിയ രണ്ടു സഹപ്രവര്‍ത്തകരെ നഷ്ടമായതിന്റെ തീരാവേദനയിലാണ് കെഎസ്ആര്‍ടിസി
ഈ 'നന്മമരങ്ങള്‍' നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ സഹപ്രവര്‍ത്തകര്‍; അന്ന് യാത്രക്കാരിക്കായി വണ്ടി തിരിച്ചുവിട്ടും കൂട്ടിരുന്നും മാതൃകയായി
Updated on
1 min read

കൊച്ചി: കെഎസ്ആര്‍ടിസിയുടെ നന്മ മരങ്ങളായിരുന്നു ബസ് ജീവനക്കാരായ വി ആര്‍ ബൈജുവും വി ഡി ഗിരീഷും. സഹജീവികളോടുളള കരുതല്‍ കടമയായി തന്നെ കരുതിയ രണ്ടു സഹപ്രവര്‍ത്തകരെ നഷ്ടമായതിന്റെ തീരാവേദനയിലാണ് കെഎസ്ആര്‍ടിസി. ഈ സഹജീവി സ്‌നേഹത്തിന് കെഎസ്ആര്‍ടിസിയുടെ ആദരവ് നേടിയ ഈ സഹപ്രവര്‍ത്തകരുടെ വിയോഗം അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകരുടെ മനസില്‍ ഉണങ്ങാത്ത മുറിവായി അവശേഷിക്കും.

2018 ജൂണ്‍ മൂന്നിന്, യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു യാത്രക്കാരിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ബസ് തിരിച്ചുവിട്ട സംഭവം അന്ന് വലിയ വാര്‍ത്തയായിരുന്നു. തൃശൂരില്‍ നിന്ന്  കയറിയ ഡോക്ടര്‍ കവിതയാണ് പുലര്‍ച്ചെ അഞ്ചുമണിക്ക് ഹൊസൂരിന് സമീപത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. അടുത്തുളള ജനനി ആശുപത്രിയില്‍ എത്തിക്കുകയും ബന്ധുക്കള്‍ എത്തിച്ചേരുന്നതുവരെ സഹായിയായി നില്‍ക്കുകയും ചെയ്ത വി ആര്‍ ബൈജു, വി ഡി ഗിരീഷ് എന്നിവരുടെ മനുഷ്യത്വത്തെ ആദരിക്കാന്‍ കെഎസ്ആര്‍ടിസി മറന്നില്ല. അത്തരത്തില്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായി നിന്നവര്‍ ഓര്‍മ്മയായത് സഹപ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് കേട്ടത്.

പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികള്‍ക്കു സഹായമെത്തിക്കാനും ഇരുവരും മുന്നിലുണ്ടായിരുന്നു. ബസ് ജീവനക്കാരെപ്പറ്റി പലപ്പോഴും പരാതികളുയരുമ്പോഴും ഗിരീഷും ബൈജുവുമുള്ള ബസില്‍ ഒറ്റത്തവണ യാത്ര ചെയ്തവര്‍ പോലും അവരെ മറക്കാറില്ല. തിരുപ്പൂരിലെ അപകടത്തില്‍ അവര്‍ വിട പറഞ്ഞത് അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ക്ക് ഉള്ളുപൊള്ളുന്ന സങ്കടമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com