

കൊച്ചി: ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും പരസ്യം പതിക്കാത്ത കാരി ബാഗുകൾ നിർബന്ധമാക്കി ഉപഭോക്തൃ കോടതി. പരസ്യം പതിച്ച ബാഗുകൾക്ക് പണം ഇടാക്കുന്നത് അനീതിയാണെന്നും ഉപഭോക്തൃ തർക്ക പരിഹാര ഫോറം നിരീക്ഷിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകൾ ഗുണമേൻമയുള്ള പേപ്പറിൽ അച്ചടിക്കണമെന്നും കോടതി ഉത്തരവിട്ടു.
നിലവിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് കാരിബാഗുകൾ ഷോപ്പിങ് മാളുകളിൾ നിന്ന് തന്നെ നൽകുകയാണ് പതിവ്. മാളിനുള്ളിലേക്ക് മറ്റ് ബാഗുകളൊന്നും കയറ്റാൻ അനുവാദം ഇല്ലാത്തതിനാൽ ഉപഭോക്താവ് ഈ കവറുകൾ വിലയ്ക്ക് വാങ്ങാൻ നിർബന്ധിതരാകും. പരസ്യം പതിച്ച കാരിബാഗുകൾക്ക് ഓരോ വ്യാപാര സ്ഥാപനങ്ങളും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്.
ഉപഭോക്താവിന്റെ ചെലവിൽ പരസ്യം വിൽക്കാനുള്ള ഈ ശ്രമം ഇനി വേണ്ടെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിച്ച ബാഗുകൾക്ക് ഉപഭോക്താവിൽ നിന്ന് തുക ഈടാക്കുന്നത് അനീതിയും നിർബന്ധിത നടപടിയെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. വിവരാവകാശ പ്രവർത്തകൻ ഡിബി ബിനു നൽകിയ കേസിലാണ് നടപടി. പരസ്യം പതിച്ച ബാഗുകൾ ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഇതോടൊപ്പം തന്നെ ബില്ലുകളുടെ നിലവാരം കൂട്ടണമെന്നും കോടതി ഉത്തരവിട്ടു. വേഗത്തിൽ മായും വിധം നിലവാരം കുറഞ്ഞ മഷിയും പേപ്പറും ഉപയോഗിക്കുന്ന ബില്ലുകൾ പാടില്ല. വ്യാപാര സ്ഥാപനത്തിനെതിരെ പരാതി നൽകുന്നതിൽ നിന്ന് ഇത് ഉപഭോക്താവിനെ തടയുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates