എംടി, മമ്മൂട്ടി, മധു, ശോഭന; കേരളത്തിന്റെ പദ്മ പട്ടികയില്‍ ഉണ്ടായിരുന്നത് 56 പേര്‍, കേന്ദ്രം പൂര്‍ണമായും തള്ളി

പദ്മ പുരസ്‌കാരങ്ങള്‍ക്കായി കേരളം ഇക്കൊല്ലം നല്‍കിയ ശുപാര്‍ശകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളി
എംടി, മമ്മൂട്ടി, മധു, ശോഭന; കേരളത്തിന്റെ പദ്മ പട്ടികയില്‍ ഉണ്ടായിരുന്നത് 56 പേര്‍, കേന്ദ്രം പൂര്‍ണമായും തള്ളി
Updated on
1 min read

തിരുവനന്തപുരം: പദ്മ പുരസ്‌കാരങ്ങള്‍ക്കായി കേരളം ഇക്കൊല്ലം നല്‍കിയ ശുപാര്‍ശകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേരളം നല്‍കിയ 56 പേരുടെ പട്ടികയില്‍നിന്ന് ഒന്നുപോലും പരിഗണിക്കാതെയാണ് ഇക്കുറി പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതെന്ന് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.  

പദ്മവിഭൂഷണു വേണ്ടി ഇത്തവണ എഴുത്തുകാരനും ചലച്ചിത്രകാരനുമായ എംടി വാസുദേവന്‍ നായരെ മാത്രമാണ് കേരളം ശുപാര്‍ശ ചെയ്തിരുന്നത്. പദ്മഭൂഷണുവേണ്ടി 8 പേരെ ശുപാര്‍ശ ചെയ്തിരുന്നു. കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല) എന്നിവരാണ് പദ്മഭൂഷണു വേണ്ടി കേരളം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ടായിരുന്നവര്‍.

പദ്മശ്രീക്കായി സൂര്യകൃഷ്ണമൂര്‍ത്തി (കല), കാനായി കുഞ്ഞിരാമന്‍ (ശില്‍പി), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെപിഎസി ലളിത (സിനിമ), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന്‍ (സംഗീതം), ഐഎംവിജയന്‍ (കായികം) തുടങ്ങിയവരടക്കം 47 പേരെ ശുപാര്‍ശ ചെയ്തു.

ആത്മീയാചാര്യന്‍ ശ്രീ എം, അന്തരിച്ച നിയമപണ്ഡിതന്‍ പ്രഫ. എന്‍ആര്‍ മാധവമേനോന്‍ എന്നിവര്‍ക്കാണ് സംസ്ഥാനത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കുറി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ എംകെ കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെഎസ് മണിലാല്‍, എഴുത്തുകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എംഎസ് പങ്കജാക്ഷി എന്നിവര്‍ക്ക് പദ്മശ്രീയും സമ്മാനിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com