

തിരുവനന്തപുരം: എം പാനൽ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി വിധി നടപ്പിലായാൽ കെഎസ്ആർടിസിക്ക് ഉണ്ടാവുക താങ്ങാനാവാത്ത ബാധ്യതയായിരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ഇക്കാര്യത്തിൽ ഇനിയുള്ള നിയമ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്ന നടപടികള്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വിധി നടപ്പിലാവുന്നതോടെ 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെടുക. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത.
മുഴുവന്‍ പേര്‍ക്കുമുളള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായി. ഇന്ന് രാവിലെ മുതല്‍ അറിയിപ്പ് കൈമാറും. പിഎസ്‌സി റാങ്കു പട്ടികയിലുളളവര്‍ക്കുളള നിയമന ശുപാര്‍ശയും ഇന്നുമുതല്‍ നല്‍കും.
പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തും. കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിനിടെ എം പാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജീവനക്കാരെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ അറിയിക്കും. തിങ്കളാഴ്ചക്കകം നടപടിയെടുക്കാനായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates