'എന്റെ നിഴലിനെപ്പോലും മന്ത്രി ബാലന് പേടി' ; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി

ജനുവരി രണ്ടിന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ ശബരിമലയിലേക്ക് പോകും.
'എന്റെ നിഴലിനെപ്പോലും മന്ത്രി ബാലന് പേടി' ; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി
Updated on
1 min read

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി. താന്‍ ഓഫീസിലെത്തിയില്ല എന്ന് മന്ത്രി എ കെ ബാലന്‍ പറയുന്നത് ഭയം കൊണ്ടാണ്. എന്റെ നിഴലിനെപ്പോലും ബാലന് ഭയമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ജനുവരി രണ്ടിന് ശബരിമലയില്‍ എത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ജനുവരി രണ്ടിന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ ശബരിമലയിലേക്ക് പോകും. ശബരിമല ദര്‍ശനം നടത്തിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കൂട്ടായ്മയുടെ യാത്ര നടത്തുക. ഈ യാത്രയില്‍ പങ്കെടുക്കാന്‍ നിലവില്‍ ആലോചിക്കുന്നില്ല. എന്നാല്‍ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനുളള നിവേദനം നല്‍കാനാണ് മന്ത്രി എ.കെ.ബാലന്റെ ഓഫിസ് സന്ദര്‍ശിച്ചത്. ഇക്കാര്യത്തിലെ സത്യം വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറാകണം. എറണാകുളത്ത് തനിക്കെതിരെയുണ്ടായ മുളകുസ്‌പ്രേ പ്രയോഗത്തില്‍ അന്വേഷണം തൃപ്തികരമല്ല. ഈ സംഭവത്തില്‍ തെളിവു ശേഖരിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ബിന്ദു അമ്മിണി കുറ്റപ്പെടുത്തി.

ബിന്ദു അമ്മിണി നേരത്തെ മന്ത്രി ബാലന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നതായി ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് മന്ത്രി ബാലനും രംഗത്തെത്തി. ബിന്ദു അമ്മിണി ഓഫീസിലെത്തിയിട്ടില്ല. അവരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ വേറൊരു പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചിരുന്നതായി ബിന്ദു അമ്മിണി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയപ്പോള്‍ ബിന്ദു അമ്മിണിയും സഹായത്തിനായി എത്തിയിരുന്നു. എന്നാല്‍ പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ച് ബിന്ദു അമ്മിണിക്ക് നേര്‍ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും കൂടി ശബരിമലയില്‍ പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com