തിരുവനന്തപുരം: ഭിന്ന ശേഷിക്കാരനായ എൻജിനീയറിങ് വിദ്യാർഥി രതീഷിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ രതീഷിനെ കോളജിലെ ശുചിമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്. രതീഷ് കുമാറിന്റെ മൃതദേഹത്തില്‍ ബല പ്രയോഗം നടന്നതിന്റെ പാടുകളോ കൊലപാതക സാധ്യത സാധൂകരിക്കുന്ന അടയാളങ്ങളോ ഇല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. കൂടാതെ മൃതദേഹം കണ്ടെത്തിയ ശുമുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് 48 മണിക്കൂര്‍ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മരണം ആത്മഹത്യയാണെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തുന്നത്.
എന്നാല്‍ രതീഷിന് നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നെന്നും അവരാണ് മരണത്തിന് പിന്നിലെന്നായിരുന്നു ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ആരോപണം. ഇക്കാര്യത്തിൽ കൂടുതല്‍ അന്വേഷണം ഉണ്ടാകും.
വെള്ളിയാഴ്ച്ച തന്നെ പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം വൈകിപ്പിച്ചെന്നാണ് സഹപാഠികളുടെ ആരോപണം. ഇന്നലെ രാത്രി 11.30 യോടെയാണ് തിരുവനന്തപുരം സിഇടിയിലെ സിവിൽ എൻജിനീയറിങ് ബ്ലോക്കിലെ ശുചിമുറിയിൽ രതീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates