

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ യുഡിഎഫിന്റെ വൈസ് ചെയർമാൻ പുറത്ത്. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് വൈസ് ചെയർമാൻ സാബു ഫ്രാൻസിസ് പുറത്തായത്. കോൺഗ്രസ് വനിതാ കൗൺസിലർ ഷീല ചാരു ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ്, നഗരസഭയിൽ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്.
അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ വിപ്പ് കൈപ്പറ്റാതെ കോൺഗ്രസ് വനിതാ കൗണ്‍സിലര്‍ ഷീല ചാരു മുങ്ങിനടക്കുകയായിരുന്നു. ഇവരെ നേരിട്ട് വിപ്പ് നല്‍കാനാകാത്തതോടെ, വീട്ടിലെത്തി ഭര്‍ത്താവിനെ വിപ്പ് ഏല്‍പ്പിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അടക്കമുള്ളവര്‍ മടങ്ങുകയായിരുന്നു. 43 അംഗ നഗരസഭയിൽ ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്.
കോൺഗ്രസ് അംഗമായ കൗൺസിലർ ഷീല ചാരുവിന് നഗരസഭ ചെയർപേവ്സൺ സ്ഥാനമാണ് എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നത്. വിപ്പ് ലംഘിച്ചതുമൂലമുള്ള അയോഗ്യതയിൽ നിന്നും രക്ഷ തേടിയാണ് ഷീല വിപ്പ് കൈപ്പറ്റാതിരുന്നതെന്നാണ് റിപ്പോർട്ട്. നഗരസഭ ചെയർപേഴ്സൺ എംടി ഓമനക്കെതിരെയും ഇടതുപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിലും വോട്ടെടുപ്പുണ്ടാകും.
ഇതിനെയും ഷീല പിന്തുണയ്ക്കുന്ന പക്ഷം നഗരസഭ ഭരണം വീണ്ടും ഇടതുപക്ഷത്തിന്റെ കൈയിലെത്തും. നേരത്തെ എല്‍ഡിഎഫായിരുന്നു തൃക്കാക്കര മുനിസിപ്പാലിറ്റി ഭരിച്ചിരുന്നത്. എന്നാല്‍ സ്വതന്ത്രനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ് നഗരസഭയിലേത്. നിലവിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ ടി എല്‍ദോയ്ക്ക് വൈസ് ചെയര്‍മാന്‍ പദവി, സ്വതന്ത്രന്‍ എം എം നാസറിന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എന്നിങ്ങനെയാണ് എല്‍ഡിഎഫില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള പാക്കേജ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates