ടി കെ ജോസ്, ഡോ. വേണു എന്നിവര്‍
ടി കെ ജോസ്, ഡോ. വേണു എന്നിവര്‍

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി ; ടി കെ ജോസ് ആഭ്യന്തര സെക്രട്ടറി ; റവന്യൂ സെക്രട്ടറി ഡോ. വി വേണു തെറിച്ചു

ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന അഞ്ജനയെ കോട്ടയം കളക്ടറായി മാറ്റി നിയമിച്ചു
Published on

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ച ഒഴിവില്‍, ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി ടി കെ ജോസിനെ നിയമിച്ചു. നിലവില്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടി കെ ജോസ്.

സര്‍ക്കാരുമായി ഇടഞ്ഞുനിന്ന റവന്യൂ സെക്രട്ടറി ഡോ. വി വേണുവിനെ മാറ്റി. ആസൂത്രണ വകുപ്പിലേക്കാണ് വേണുവിനെ മാറ്റിയത്. വേണു പ്ലാനിങ് ബോര്‍ഡ് സെക്രട്ടറിയാകും. ഡോ. എ ജയതിലക് ആണ് പുതിയ റവന്യൂ സെക്രട്ടറി. ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ജയതിലക്.

സര്‍വേ ഡയറക്ടര്‍ വി ആര്‍ പ്രേംകുമാറിനെ സ്ഥലംമാറ്റിയത് അടക്കമുള്ള വിഷയങ്ങളാണ് വേണുവും സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നതയ്ക്ക് ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് വേണുവിനെ റി ബില്‍ഡ് കേരള സിഇഒ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന അഞ്ജനയെ കോട്ടയം കളക്ടറായി മാറ്റി നിയമിച്ചു. കോട്ടയം കളക്ടറായ പി കെ സുധീര്‍ബാബു വിരമിക്കുന്ന ഒഴിവിലാണ് അഞ്ജനയെ മാറ്റിനിയമിച്ചത്. മുന്‍ ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടറാണ് ആലപ്പുഴയുടെ പുതിയ കളക്ടര്‍. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ കാര്‍ഷികോത്പാദന കമ്മീഷണറായി നിയമിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെ മാറ്റി. നവജ്യോത് ഖോസയാണ് തിരുവനന്തപുരം കളക്ടര്‍. കെ ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടറായാണ് മാറ്റിനിയമിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും, അരുവിക്കര ഡാം തുറന്നതുമായി ബന്ധപ്പെട്ടും ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com