

കണ്ണൂര്‍: ഭർതൃ സഹോദരിയോടുള്ള വൈരാഗ്യത്തിന് ഒന്നര വയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ യുവതിയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. തലശ്ശേരി ചമ്പാട് നൗഷാദ് നിവാസില്‍ നിയാസിന്റെ ഭാര്യ നയീമയാണ് പ്രതി. ഭർതൃ സഹോദരിയായ നിസാനിയുടെ മകൻ അദ്നാനെയാണ് നയീമ കൊലപ്പെടുത്തിയത്.
2011 സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരനെ നയീമ അടുത്തുള്ള കിണറ്റിലെറിയുകയായിരുന്നു. ഭർതൃ സഹോദരിയോടുള്ള വൈരാഗ്യം തീർക്കാനായിരുന്നു ഈ ക്രൂരകൃത്യം. കേസ് അന്വേഷിച്ച പാനൂര്‍ പൊലീസിന് നയീമയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ വീണ്ടും ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
കുറ്റകൃത്യം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. അയല്‍വാസികളുള്‍പ്പെടെയുള്ള സാക്ഷികളെ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചാണ് കുറ്റം തെളിയിച്ചത്. ഇതോടടെ നയീമ കുറ്റക്കാരിയെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates