ഒരു കുടുംബത്തിന് 50,000 രൂപ വരെ ആശ്വാസം ; ‘അതിജീവിക’ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഒരു കുടുംബത്തിന് 50,000 രൂപ വരെ ആശ്വാസം ; ‘അതിജീവിക’ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
Published on

തിരുവനന്തപുരം : കുടുംബത്തിന്റെ ഏക ആശ്രയമായ ​ഗൃഹനാഥൻ അസുഖത്താൽ കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യുമ്പോൾ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്കായി വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവരും അപേക്ഷ സ്വീകരിക്കുന്നതാണ്. ഇവ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് കൈമാറും.

ലഭ്യമായ അപേക്ഷകളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വിശദമായ അന്വഷണം നടത്തി ദുരിതമനുഭവിക്കുന്നവരാണെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് തയ്യാറാക്കും.  ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൂടി ഈ അപേക്ഷകള്‍ പരിഗണിച്ചാണ് ധന സഹായത്തിന് വനിത ശിശു വികസന ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. സംസ്ഥാനതല സമിതിയുടെ അംഗീകാരത്തിന് വിധേയമായാണ് ധനസഹായം അനുവദിക്കുന്നത്. ദുരിതത്തിലാകുന്ന സ്ത്രീകൾക്ക് 50,000 രൂപവരെ ഒറ്റത്തവണ സഹായം നൽകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

അനാരോഗ്യം കാരണം ജോലി ചെയ്യാൻ സാധിക്കാത്ത 50 വയസ്സിൽ താഴെയുള്ളവരെയാണ് ധനസഹായത്തിനായി പരിഗണിക്കുക. ഭർത്താവ്, കുട്ടികൾ, കുടുംബനാഥ എന്നിവർ രോഗബാധിതരായി കിടപ്പിലായ കുടുംബം, വീട് നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കടബാധ്യതമൂലം കുടുംബനാഥ ജപ്തിഭീഷണി നേരിടുന്ന കുടുംബം, ഭർത്താവിന്റെ അസുഖം/വിയോഗം മൂലം മക്കളുടെ പഠനത്തിനും ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകൾ (വിധവകൾ, അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചവർ, വിവാഹമോചിതർ) എന്നിവരാണ് ഗുണഭോക്താക്കൾ. വാർഷിക കുടുംബവരുമാനം 50,000 രൂപയിൽ താഴെയാകണം.

ധനസഹായം ലഭിക്കാനായി ഹാജരാക്കേണ്ട രേഖകൾ ഇവയെല്ലാമാണ്. നിശ്ചിത ഫോമിനോടൊപ്പം തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, സർക്കാർ തലത്തിൽ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി) ലഭിച്ചിട്ടില്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, നിലവിലെ ജീവിതാവസ്ഥ സംബന്ധിച്ച് വെള്ളക്കടലാസിൽ തയ്യാറാക്കിയ റിപ്പോർട്ട്, വയസ്സ്‌ തെളിയിക്കുന്ന രേഖ എന്നിവയും ഹാജരാക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com