

തിരുവനന്തപുരം: റവന്യൂവകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിക്കും. കെട്ടിടനികുതിയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള സർക്കാർ ധനബിൽ നിയമസഭയിൽ പാസാക്കി. 30 ശതമാനംവരെ വർധനവരും. ബില്ലിൽ നിർദേശിച്ച പരിഷ്‌കരണത്തിൽ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബിൽ ഉൾപ്പെടുത്തിയാണ് നികുതി നിർണയിച്ചിരിക്കുന്നത്. ബിൽ അംഗീകരിച്ച് ഗവർണർ വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിൽവരും.
കെട്ടിടത്തിന്റെ തറ വിസ്‌തൃതി അടിസ്ഥാനമാക്കിയാണ് നികുതി നിർണയം. താമസിക്കുന്നതിനും അല്ലാത്തതിനുമുള്ള കെട്ടിടങ്ങൾക്ക് വ്യത്യസ്‌ത നിരക്കിലാണ് നികുതി.100 ചതുരശ്ര മീറ്ററിൽ കവിയാത്ത വീടുകൾക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും നികുതിയില്ല.
100-150 വരെ ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള കെട്ടിടങ്ങൾക്ക് ഗ്രാമപ്പഞ്ചായത്തിൽ 1950 രൂപ, മുനിസിപ്പാലിറ്റിയിൽ 3500 രൂപ, കോർപറേഷനിൽ 5200 രൂപ ആണ് നികുതി. 150 - 200 ച. മീറ്റർ വിസ്‌തൃതിയുള്ള കെട്ടിടങ്ങൾക്ക്, ഗ്രാമം-3900, മുനിസിപ്പാലിറ്റി-7000, കോർപറേഷൻ-10,500.200 - 250 ച. മീറ്റർവരെയുള്ള കെട്ടിടങ്ങൾക്ക്, ഗ്രാമം- 7800, മുനിസിപ്പാലിറ്റി-14,000, കോർപറേഷൻ-21,000. 250 ച. മീറ്ററിനു മുകളിലുള്ളവയ്ക്ക് ഗ്രാമപ്പഞ്ചായത്തിൽ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ച. മീറ്ററിനും 1560 രൂപ വീതവും, മുനിസിപ്പാലിറ്റിയിൽ 14,000 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 3100 രൂപ വീതം. കോർപറേഷനിൽ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ച. മീറ്ററിനും 3900 രൂപ വീതവുമാണ് നികുതി നൽകേണ്ടത്.
വാറ്റ് നികുതി കുടിശിക വരുത്തിയ വ്യാപാരികൾ മാപ്പാക്കൽ പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates