ഓഖി ദുരന്തം: കേന്ദ്രഫണ്ട് മത്സ്യതൊഴിലാളികള്‍ക്ക് തന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം: കുമ്മനം രാജശേഖരന്‍

ഓഖി ദുരന്തം: കേന്ദ്രഫണ്ട് മത്സ്യതൊഴിലാളികള്‍ക്ക് തന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം: കുമ്മനം രാജശേഖരന്‍

ഓഖി ദുരന്തം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന തുക മത്സ്യത്തൊഴിലാളികള്‍ക്ക് തന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
Published on

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന തുക മത്സ്യത്തൊഴിലാളികള്‍ക്ക് തന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  ദുരന്തത്തെപ്പറ്റി പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ വിപിന്‍ മല്ലിക്കിനെ സന്ദര്‍ശിച്ച് നല്‍കിയ നിവേദനത്തിലാണ് ബിജെപിയുടെ ഈ ആവശ്യം.  

സുനാമി ദുരന്തം നേരിടാന്‍ കേന്ദ്രം അനുവദിച്ച 1500 കോടിയോളം രൂപയുടെ ദുരുപയോഗത്തിന്റെ അനുഭവം എല്ലാവരുടേയും മുന്നിലുണ്ട്. ഈ അനുഭവം ഇത്തവണ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ വേണം. മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങളും ബോട്ടുകളും ആധുനികവത്കരിക്കാന്‍ തൊഴിലാളികള്‍ക്ക് സഹായം നല്‍കണം. ശാസ്ത്രീയ കണ്ടു പിടുത്തങ്ങള്‍ മത്സ്യബന്ധന മേഖലയില്‍ ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കണം. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ലൈഫ് ജാക്കറ്റ്, ബോട്ടുകളില്‍ ജി പി എസ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ നല്‍കണമെന്നും നിവേദനത്തിലുണ്ട്.
വര്‍ഷത്തില്‍ പകുതിയോളം മാസങ്ങളില്‍ വറുതി അനുഭവിക്കുന്ന തീരദേശങ്ങളിലെ ജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിലൂടെ മറ്റ് വരുമാന മാര്‍ഗ്ഗം തുറന്നു കൊടുക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു. 

കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാലാ പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തണം. മത്സ്യബന്ധന തുറമുഖങ്ങള്‍ ആധുനികവത്കരിക്കണം. ഓഖി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി സമഗ്ര പുനരിധവാസ പദ്ധതി ആവിഷ്‌കരിക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു.നിവേദനത്തിലെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് വിപിന്‍ മാലിക് ഉറപ്പ് നല്‍കിയതായി ബിജെപി നേതാക്കള്‍ പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com