തിരുവനന്തപുരം : വിദേശ മദ്യത്തിന് 35 ശതമാനം സെസ്സ് ചുമത്താൻ തീരുമാനിച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക്. വീര്യം കുറഞ്ഞ മദ്യത്തിന് 10 ശതമാനം അധിക നികുതി ചുമത്തും. മദ്യത്തിന്റെ വിലയല്ല വർധിപ്പിച്ചത്. മദ്യത്തിന്റെ വിൽപ്പന നികുതിയിലാണ് 35 ശതമാനം സെസ്സ് ചുമത്തിയിട്ടുള്ളത്. ഓരോ കുപ്പിയുടെയും വിലയുടെ പുറത്താണ് സെസ്സ് വരിക. വിദേശമദ്യത്തിന് എല്ലാത്തിനും 35 ശതമാനമാണ് നികുതി ചുമത്തുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് 10 ശതമാനം സെസ്സാണ് ചുമത്തുകയെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
നിലവിൽ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനമാണ്. ബിയറിന്റെ നികുതി 102 ശതമാനം. ഇതിന്മേലാണ് പുതുതായി 35 ശതമാനം കോവിഡ് സെസ്സ് ചുമത്തുന്നത്. പുതുക്കിയ അധിക നികുതി മദ്യശാലകൾ തുറക്കുമ്പോൾ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി പറഞ്ഞു.
ഇതേത്തുടർന്ന് എത്ര വരുമാനം വർധിക്കും എന്നത് വിൽപ്പനയെ ആശ്രയിച്ചിരിക്കും. എങ്കിലും ഒരു വർഷം കഴിഞ്ഞകാലത്തെപ്പോലെ വിൽപ്പനയുണ്ടെങ്കിൽ 2000 കോടി രൂപയെങ്കിലും അധിക വരുമാനം ഉണ്ടാകുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. അതേസമയം നിലവിൽ വിദേശ നിർമിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനമാണ്. ബിവറേജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates