

കോഴിക്കോട്: എംഎൽഎ പി.വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിനു സമീപം വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ഒരാഴ്ച മുൻപ് നടന്ന സംഭവം പുറത്തറിയാതിരിക്കാൻ പരിസരങ്ങളിൽ ആളുകളുടെ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ജൂൺ 13, 14 തീയതികളിലായി പാർക്കിൽ രണ്ടിടത്ത് ഉരുൾപൊട്ടി. അന്ന് പാർക്കിലെ നീന്തൽകുളത്തിനു താഴെയും ജല സംഭരണിയുടെ മുകൾ ഭാഗത്തുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ടു മാസത്തിനു ശേഷം പാർക്കിനു സമീപം എട്ടിടത്താണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നത്. എന്നാൽ, സംഭവങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ആദ്യ ഉരുൾപൊട്ടലിനെ തുടർന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം പാർക്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ തുടർന്നുള്ള ഒരു പരിശോധനയും ഇവിടെ നടത്തിയില്ലെന്ന് മാത്രമല്ല പാർക്കിന് സമീപം മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന റിപ്പോർട്ട് നൽകുകയും ചെയ്തു. 11 ഏക്കറിലുള്ള പാർക്കിൽ നീന്തൽക്കുളത്തിന് താഴെയും കുട്ടികളുടെ പാർക്കിനു താഴെയും ജനറേറ്റർ മുറിയുടെ സമീപവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. പാർക്കിലെ താത്കാലിക റോഡും തകർന്നു. സമുദ്ര നിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിൽ മലയുടെ ഒരുവശം ഇടിച്ചു നിർമിച്ച പാർക്കും അപകട ഭീഷണിയിലാണ്.
കൂടരഞ്ഞി വില്ലേജ് ഓഫിസർ ഒരാഴ്ച മുൻപ് പാർക്കിൽ ഉണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചും മണ്ണിടിച്ചിലിനെക്കുറിച്ചും താലൂക്ക് ഓഫിസിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിലും തുടർനടപടികളുണ്ടായിട്ടില്ല. വിവാദമായതിനെത്തുടർന്ന് പി.വി അൻവർ പാർക്കിന്റെ ഉടമസ്ഥാവകാശം രണ്ടാഴ്ച മുൻപു രണ്ടാം ഭാര്യ ഹഫ്സത്തിന്റെ പേരിലേക്ക് മാറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates