കനകദുർ​ഗയ്ക്ക് വീട്ടിൽ കയറാം ; ആരും തടയരുതെന്ന് കോടതി ഉത്തരവ്

ഭർതൃ വീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുർഗ കോടതിയെ സമീപിച്ചത്
കനകദുർ​ഗയ്ക്ക് വീട്ടിൽ കയറാം ; ആരും തടയരുതെന്ന് കോടതി ഉത്തരവ്
Updated on
1 min read

പെരിന്തൽമണ്ണ: കനകദുർ​ഗയ്ക്ക് വീട്ടിൽ കയറാൻ അനുമതി. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിച്ചത്. വീട്ടിൽ എത്തുന്ന കനകദുർ​ഗയെ ആരും തടയരുതെന്നും കോടതി ഉത്തരവിട്ടു. അങ്ങാടിപ്പുറത്തെ ഭർതൃ വീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുർഗ കോടതിയെ സമീപിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്. 

ഭർത്താവിനും കുട്ടികൾക്കും ഒപ്പം കഴിയാനുള്ള കനകദുർ​ഗയുടെ അവകാശം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ പേരിലുള്ള വീട് തൽക്കാലം വിൽക്കുകയോ, വാടകയ്ക്ക് നൽകുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ കോടതി പിന്നീട് തീരുമാനമെടുക്കും. കേസ് അടുത്തമാസം 31 ന് കോടതി വീണ്ടും പരി​ഗണിക്കും. 

ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.  കനകദുർഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.  കനകദുർഗയ്ക്ക് വേണ്ടി അഭിഭാഷകയും ഹാജരായി. സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട രേഖകളടക്കം കോടതിയിൽ ഹാജരാക്കിയിരുന്നു. സുപ്രീംകോടതിയിൽ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജിയാണ് സമർപ്പിച്ചതെന്നും കനകദുർഗയുടെ അഭിഭാഷക അറിയിച്ചു. 

ശബരിമല ദര്‍ശനത്തിന് ശേഷം സംഘപരിവാര്‍ പ്രതിഷേധം ഭയന്ന് ഒളിവില്‍ താമസിച്ചിരുന്ന കനകദുര്‍ഗ പിന്നീട് ഭര്‍തൃവീട്ടിലെത്തിയപ്പോള്‍, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃമാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെ കനകദുര്‍ഗ മര്‍ദിച്ചു എന്നാരോപിച്ച് സുമതിയും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ വനിതാ ഷെല്‍ട്ടറിലാണ് താമസിക്കുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com