കോഴിക്കോട് : കോഴിക്കോട് മലയോര മേഖലയിൽ മഴ കനത്തു. കുറ്റ്യാടി പ്രദേശത്ത് വെള്ളപ്പൊക്കം. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. തോട്ടില്‍പാലം പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ഏഴ് വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റി താമസിപ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കര കവിഞ്ഞ് ഒഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി.
ജാനകികാടിനടുത്ത് തുരുത്തില്‍ കുടങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു. ഇതേത്തുടർന്ന് തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates