'കലിപ്പുണ്ടാക്കാന്‍ തന്നെയാണ് നില്‍ക്കുന്നത്'; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് എതിരെ 'പ്രശ്‌നമുണ്ടാക്കണം';സ്വകാര്യ ബസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആഹ്വാനം, സന്ദേശങ്ങള്‍ പുറത്ത്

ബസ് തടഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രശ്‌നമുണ്ടാക്കാന്‍ സ്വകാര്യ ബസുകാര്‍ ആഹ്വാനം ചെയ്ത ശബ്ദ സന്ദേശം പുറത്തുവന്നു.
'കലിപ്പുണ്ടാക്കാന്‍ തന്നെയാണ് നില്‍ക്കുന്നത്'; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് എതിരെ 'പ്രശ്‌നമുണ്ടാക്കണം';സ്വകാര്യ ബസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആഹ്വാനം, സന്ദേശങ്ങള്‍ പുറത്ത്
Updated on
1 min read

തിരുവനന്തപുരം: തലസ്ഥാന നഗത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച സംഘര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന സ്വകാര്യ ബസുകാരുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്ത്. സ്വകാര്യ ബസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടി ആഹ്വാനം നടത്തിയിരിക്കുന്നത്. 

' കിഴക്കോക്കോട്ട വീണ്ടും പ്രദീപ്( സ്വകാര്യ ബസ് തടഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍) വിഷയമാണ്. ആരെങ്കിലും ഉണ്ടെങ്കില്‍ വിഷയം ആരെങ്കിലും തുടങ്ങിവയ്ക്ക്. ഞങ്ങളുടെ വണ്ടികള്‍ തടഞ്ഞില്ല. തടഞ്ഞിരുന്നെങ്കില്‍ വിഷയമുണ്ടാക്കാമായിരുന്നു. തടഞ്ഞവര്‍ പോയി പ്രശ്‌നമുണ്ടാക്ക്, ബാക്കിയുള്ളവര്‍ ജോയിന്‍ ചെയ്‌തോളും'- ഒരു ശബ്ദ സന്ദേശത്തില്‍ പറയുന്നു. 

ഇതിന് മറുപടിയായി, 'ഇന്ന് തടയുമെങ്കില്‍ നമ്മള്‍ എല്ലാം പ്ലാനിങ്ങാണ്. തടയുന്ന സ്ഥലത്ത് വെച്ച് ചോദിക്കണം. കെഎസ്ആര്‍ടിയി ടൈമിങ് ഉണ്ടോ? ഉടക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, സീന്‍ ആക്കാന്‍ തന്നെയാണ് നില്‍ക്കുന്നത്. കലിപ്പുണ്ടാക്കാന്‍ തന്നെയാണ് നില്‍ക്കുന്നത്' എന്ന് മറ്റൊരു സന്ദേശത്തില്‍ പറയുന്നു. 

ഇതിന് മുന്‍പ്, ബസ് സമയം തെറ്റിച്ച് ഓടിച്ചതിന് ഗവണ്‍മെന്റ് നിയമപ്രകാരം മാത്രമേ ഇനി സര്‍വീസ് നടത്തുള്ളു എന്ന് തന്നെക്കൊണ്ട് എഴുതി വാങ്ങിപ്പിച്ചിട്ടാണ് ഉദ്യോഗസ്ഥര്‍ പോയതെന്ന് മറ്റൊരാള്‍ പറയുന്നു. പ്രദീപ് എന്ന ഉദ്യോഗസ്ഥന്‍ വണ്ടിയില്‍ കയറാന്‍ പാടില്ലെന്നും പ്രദീപിനെ തകര്‍ക്കണെന്നും ഒരു സന്ദേശത്തില്‍ പറയുന്നു. 

റൂട്ടുമാറി ഓടിയ സ്വകാര്യബസ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് കെഎസ്ആര്‍ടിസി  ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  പിടിച്ചെടുത്ത ബസ് വിട്ടുനല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പൊലീസ് നിര്‍ദ്ദേശത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലെടുത്ത ജീവനക്കാരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

ബസ് തടഞ്ഞതിന് തുടര്‍ന്ന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ബസ് തടയാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അധികാരമില്ലെന്നും കെഎസ്ആര്‍ടിസിസി ജീവനക്കാര്‍ പൊലീസുകാരെയാണ് മര്‍ദ്ദിച്ചതെന്ന് പൊലീസും പറയുന്നു. ഇതിന് പിന്നാലെയാണ് നഗരത്തെ സ്തംഭിപ്പിച്ച് കെഎസ്ആര്‍ടിസി നാല് മണിക്കൂറോളം നീണ്ട മിന്നല്‍ പണിമുടക്ക് നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com