കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി പിണറായി സര്‍ക്കാര്‍

വയനാട്ടില്‍ 2014 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. മറ്റ് 13 ജില്ലകളില്‍ 2011 വരെയുള്ള കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി പിണറായി സര്‍ക്കാര്‍
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗതീരുമാനം. വയനാട്ടില്‍ 2014 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. മറ്റ് 13 ജില്ലകളില്‍ 2011 വരെയുള്ള കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവില്‍ 2007 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് തീരുമാനമുണ്ടായത്. കര്‍ഷക കടാശ്വാസ കമ്മീഷനാണ് കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് തീരുമാനം

കേന്ദ്രസര്‍ക്കാരിന്റെ ഖനവ്യവസായ വകുപ്പിനു കീഴില്‍ രാജസ്ഥാനിലെ കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. ഇതിന്റെ മറ്റൊരു യൂണിറ്റാണ് പാലക്കാട്ടുളളത്. 1993 വരെ കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നഷ്ടത്തിലായ കമ്പനി കയ്യൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടത്. കമ്പനിയുടെ ആസ്തി ബാധ്യതകള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ആസ്‌തി നിര്‍ണ്ണയിച്ചത്.

ആധുനിക രീതിയില്‍ ഖരമാലിന്യ സംസ്‌കരണത്തിന് തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നീ ഏഴു ജില്ലകളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മാലിന്യസംസ്‌കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ക്കാണ് അനുമതി നല്‍കുന്നത്. ഏഴു ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാനുളള സ്ഥലം കെ.എസ്.ഐ.ഡി.സി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവിധ മലിനീകരണവും ഇല്ലാതെ ശാസ്ത്രീയമായി സംസ്‌കരണം നടത്താനും അതില്‍നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് പദ്ധതിക്ക് പ്രയോജനപ്പെടുത്തുക. ഇതിനുവേണ്ടി ഡല്‍ഹി ആസ്ഥാനമായുളള ഐ.ആര്‍.ജി സിസ്റ്റം സൗത്ത് ഏഷ്യാ പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തിലാണ് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

സംസ്ഥാനത്ത് ജാപ്പാനീസ് കമ്പനിയായ നിസാന്റെ ഡിജിറ്റല്‍ ക്യാമ്പസ് സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കുന്നതിന് ടെക്‌നോപാര്‍ക്കിന് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടമായ യമുന ഐടി കെട്ടിടത്തില്‍ സ്ഥലവും ടെക്‌നോ സിറ്റിയില്‍ ഭൂമിയും നിസാന്‍ കമ്പനിക്ക് അനുവദിക്കും.

ഇന്റല്‍ അടിസ്ഥാനമാക്കിയുളള ലാപ്‌ടോപ്പുകളും സര്‍വറുകളും നിര്‍മ്മിക്കുന്നതിന് രൂപീകരിക്കുന്ന കമ്പനിയുടെ ഓഹരിവിഹിതം നിശ്ചയിച്ചു. കെ.എസ്.ഐ.ഡി.സിക്ക് 23 ശതമാനവും കെല്‍ട്രോണിന് 26 ശതമാനവും ഓഹരിയുണ്ടാകും. യു.എസ്.ടി. ഗ്ലോബലിന് 49 ശതമാനം ഓഹരി നല്‍കും. ശേഷിക്കുന്ന 2 ശതമാനം ഐടി വകുപ്പ് ശുപാര്‍ശ ചെയ്യുന്ന ഹാര്‍ഡ് വേര്‍ സ്റ്റാര്‍ട്അപ് കമ്പനികള്‍ക്ക് നല്‍കാനും തീരുമാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com