

തിരുവനന്തപുരം: കാസർകോട് മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്തതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മുഹമ്മദ് ഫയിസ്, കെഎം മുഹമ്മദ്, അബ്ദുൽ സമദ് എന്നിവരാണ് കള്ള വോട്ട് ചെയ്തത്. കള്ള വോട്ട് ചെയ്തതായി കെഎം മുഹമ്മദ് കലക്ടർക്ക് മൊഴി നൽകി. കള്ള വോട്ട് ചെയ്തവർക്കെതിരെ കേസെടുക്കും. ഇവർക്കെതിരെ സെക്ഷൻ 171 സി, ഡി, എഫ്, ജി പ്രകാരം നടപടിയെടുക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69, 70 ബൂത്തുകളിലാണ് കള്ള വോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്. അബ്ദുൽ സമദ് ഓരേ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്തു. കെഎം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി.
നാല് പേർ കള്ള വോട്ട് ചെയ്തതായാണ് പരാതി. എന്നാൽ നാലാമനായ ആഷിക്കിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇയാൾ കള്ള വോട്ട് ചെയ്തതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾക്കെതിരായ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
കള്ള വോട്ടിന് പ്രേരിപ്പിച്ചത് കോൺഗ്രസ് ബൂത്ത് ഏജന്റാണ്. ബൂത്ത് ഏജന്റ് കള്ള വോട്ടിന് പ്രേരിപ്പിച്ചോയെന്ന് പരിശോധിക്കുമെന്നും കുറ്റം തെളിഞ്ഞാൽ ഏജന്റിനെതിരെ കേസെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. സെക്ഷൻ 134 പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. കള്ള വോട്ട് വിഷയത്തിൽ കലക്ടർമാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും അവരും നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates