കൊച്ചി: കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാർട്ടൂണിനെതിരെ കെസിബിസി. പുരസ്കാരം നേടിയ കാർട്ടൂൺ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെ അവഹേളിക്കുന്നതാണ് കാർട്ടൂൺ എന്നാണ് ആരോപണം.
ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച വികല ചിത്രത്തിനാണ് ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നെന്നും കെസിബിസി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.
പുരസ്‌കാരം പിൻവലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ അക്കാദമി ഭാരവാഹികൾ തയ്യാറാകണം. ഇതാണോ ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം - ഫാ. വർഗീസ് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates