ഇടുക്കി: പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് ഹൈന്ദവസംഘടനകൾ. സംഭവത്തിൽ പ്രതിഷേധിച്ചുള്ള സമരപരിപാടികൾക്ക് ഇന്ന് തുടക്കമാകും. രാവിലെ പതിനൊന്നുമണിയോടെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല എത്തി സമരത്തിന് തുടക്കമിടും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് പാഞ്ചാലിമേട്ടിലെ കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയൽ സെന്റ് മേരീസ് ചർച്ച് ഭാരവാഹികളുടെ വിശദീകരണം. റവന്യൂഭൂമിയാണെങ്കിലും കുരിശുകൾക്കും അമ്പലത്തിനുമെതിരെ പെട്ടെന്ന് ഒരു നടപടി സാധ്യമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. വിശ്വാസികളുടെ കൂടെ വിഷയമായതിനാൽ സർക്കാർ തലത്തിൽ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
കളക്ടറുടെ സമവായനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകൾ ഇവിടെനിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ ആദ്യകാലം മുതലുള്ള 14 സിമന്റ് കുരിശുകൾ ഇപ്പോഴും പാഞ്ചാലിമേട്ടിൽ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates