കുളിമുറിയില്‍ വച്ച് വെട്ടിനുറുക്കി; തെളിവെടുപ്പില്‍ ഒരു കൂസലുമില്ലാതെ മുക്കം ഇരട്ടക്കൊലക്കേസ് പ്രതി, കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കും

നാടിനെ ഞെട്ടിച്ച മുക്കം ഇരട്ട കൊലപാതക കേസില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി
കുളിമുറിയില്‍ വച്ച് വെട്ടിനുറുക്കി; തെളിവെടുപ്പില്‍ ഒരു കൂസലുമില്ലാതെ മുക്കം ഇരട്ടക്കൊലക്കേസ് പ്രതി, കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കും
Updated on
1 min read

കോഴിക്കോട്: നാടിനെ ഞെട്ടിച്ച മുക്കം ഇരട്ട കൊലപാതക കേസില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. മുക്കം വെസ്റ്റ് മണാശ്ശേരി സൗപര്‍ണികയില്‍ ജയവല്ലി, വണ്ടൂര്‍ പുതിയാത്ത് സ്വദേശി ഇസ്മായില്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മരിച്ച ജയവല്ലിയുടെ മകന്‍ ബിര്‍ജുവിനെ കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയൊടൊപ്പമുളള തെളിവെടുപ്പ് അറിഞ്ഞ് ജനം പ്രദേശത്ത് തടിച്ചുകൂടി.

ഇസ്മായിലിനെ വെട്ടിനുറുക്കിയ കുളിമുറിയില്‍ പൊലീസിനൊപ്പം ബിര്‍ജു ഒരിക്കല്‍കൂടി എത്തിയപ്പോള്‍ ആ മുഖത്ത് ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എല്ലാം വളരെ കൃത്യമായിത്തന്നെ വിവരിച്ചുകൊടുത്തു. ആദ്യം അമ്മ ജയവല്ലിയെ കഴുത്തുഞെരിച്ചു കൊന്ന കട്ടില്‍, പിന്നെ ഇതേ കട്ടിലില്‍വെച്ച് ഇസ്മായിലിനെ കൊന്നശേഷം വലിച്ചിഴച്ച് തൊട്ടടുത്ത കുളിമുറിയില്‍ എത്തിച്ച് വെട്ടിനുറുക്കിയ സ്ഥലം എന്നിങ്ങനെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം പ്രതി പൊലീസിനെ കാണിച്ചു കൊടുത്തു.  നാലര മണിക്കൂര്‍ നീണ്ടുനിന്ന തെളിവെടുപ്പില്‍ അമ്മയെ കെട്ടിത്തൂക്കിയ ഭാഗവും വീടും പരിസരവുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി  ബിനോയിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. 

നിരവധി രേഖകള്‍ പിടിച്ചെടുത്തതായും വിവരമുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയ ഭാഗങ്ങള്‍ അടക്കം മൂന്നിടത്ത് ഇനിയും തെളിവെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഇത് വരുംദിവസങ്ങളിലും തുടരും. കൊല്ലപ്പെട്ട ഇസ്മായിലിന്റെ കൈകളും തലയും കഴുത്തിന് കീഴ്‌പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. കാലുകള്‍ എവിടെ കളഞ്ഞുവെന്ന കാര്യവും ബിര്‍ജുവിനോട് ചോദിച്ചറിയേണ്ടതുണ്ട്. ഇസ്മായിലിന്റെ ശരീരഭാഗങ്ങള്‍ സര്‍ജിക്കല്‍ ബ്ലെയ്ഡുകൊണ്ട് പല കഷ്ണങ്ങളാക്കി മുറിച്ചാണ് ബിര്‍ജു പലയിടങ്ങളിലായി തള്ളിയത്. ഇതിന് പുറമെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ ബിര്‍ജുവിന്റെ ഭാര്യയെ നോട്ടീസ് അയച്ചു വിളിച്ചുവരുത്തി ചോദ്യംചെയ്യാനും ധാരണയായിട്ടുണ്ട്. 

അമ്മ ജയവല്ലിയുടെ സ്വത്ത് തട്ടിയെടുക്കുന്നതിനായി അമ്മയെ കൊലപ്പെടുത്താന്‍ ഇസ്മായിലിനെ ഏല്‍പിച്ച ബിര്‍ജു, ഈ കൊലപാതകത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം ഇസ്മായിലിനെ കൊലപ്പെടുത്തുന്നതിലേക്ക് എത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കേസില്‍ പ്രതിയായ ഇസ്മായിലിന്റെ വിരലടയാളം പൊലീസിന്റെ കയ്യിലുണ്ടായിരുന്നു. ഇതാണ് മൃതദേഹം തിരിച്ചറിയുന്നതിലേക്കും ജയവല്ലിയുടെ കൊലപാതകം തെളിയുന്നതിലേക്കും നയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com