കെഎം ഷാജിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കില്ല; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രിം കോടതി

അപ്പീല്‍ പരിഗണിക്കാന്‍ തിയതി നിശ്ചയിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
കെഎം ഷാജിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കില്ല; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രിം കോടതി
Updated on
1 min read

കൊച്ചി: അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന കെഎം ഷാജിയുടെ ആവശ്യം സുപ്രിം കോടതി തള്ളി. അപ്പീല്‍ പരിഗണിക്കാന്‍ തിയതി നിശ്ചയിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് കോടതി വ്യ്ക്തമാക്കിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഴീക്കോട് എംഎല്‍എയായ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷം വിലക്കും കല്‍പ്പിച്ചിട്ടുണ്ട്. ഇതു ചോദ്യം ചെയ്താണ് ഷാജി സുപ്രിം കോടതിയെ സമീപിച്ചത്. ഇന്നു രാവിലെ ചീഫ് ജസ്റ്റിസ് കോടതിക്കു മുമ്പാകെ ഷാജിയുടെ അഭിഭാഷകന് കേസ് മെന്‍ഷന്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയി തുടരാനാവില്ലെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഷാജിക്കു സഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എ്ന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പാറ്റാനാവില്ലെന്നും വാക്കാല്‍ പറഞ്ഞു.

സുപ്രിം കോടതിയില്‍ അപ്പീല്‍ അപ്പീല്‍ നല്‍കുന്നതിന് സ്‌റ്റേ അനുവദിക്കണമെന്ന ഷാജിയുടെ അപേക്ഷ നേരത്തെ ഹൈക്കോടതി അംഗാകരിച്ചിരുന്നു. തെരഞ്ഞെടുപ്പു കേസില്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പിഡി രാജന്റെ ബെഞ്ച് തന്നെയാണ് സ്‌റ്റേ അനുവദിച്ചത്. സ്‌റ്റേ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്. 

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി, എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഷാജിക്ക് ആറു വര്‍ഷത്തേക്ക് അയോഗ്യതയും കല്‍പ്പിച്ചിട്ടുണ്ട്.

ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്. കെഎം ഷാജിക്ക് എംഎല്‍എ ആയി തുടരാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് പിഡി രാജന്‍ വിധിയില്‍ വ്യക്തമാക്കി. നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി.

വാശിയേറിയ പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നികേഷ് കുമാറിനെ 2642 വോട്ടിനാണ് മുസ്ലിം ലീഗിലെ കെഎം ഷാജി തോല്‍പ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com