കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് : ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയില്ല ; എസ്മയോട് സര്‍ക്കാരിന് അനുകൂല നിലപാടില്ലെന്ന് മന്ത്രി 

മോട്ടോര്‍വാഹന നിയമം ലംഘിച്ചിട്ടുള്ള കാര്യങ്ങളില്‍ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് : ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയില്ല ; എസ്മയോട് സര്‍ക്കാരിന് അനുകൂല നിലപാടില്ലെന്ന് മന്ത്രി 
Updated on
1 min read

തിരുവനന്തപുരം : കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയില്ല. ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കളക്ടര്‍ സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണ്. കളക്ടറുടെ ക്രോഡീകരിച്ച സമഗ്ര റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും. ഇതിന് ശേഷമാകും നടപടിയെക്കുറിച്ച് തീരുമാനമെടുക്കുകയെന്ന് മന്ത്രി പറഞ്ഞു. 

മിന്നല്‍ പണിമുടക്ക് ശരിയായ നടപടിയല്ല. മറ്റൊരുപാട് സമരമാര്‍ഗമുണ്ട്. സ്വകാര്യബസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. മോട്ടോര്‍വാഹന നിയമം ലംഘിച്ചിട്ടുള്ള കാര്യങ്ങളില്‍ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. സാധാരണ നിലയിലുള്ള എല്ലാ നിയമനടപടികളും തുടരും. മേലാല്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശുപാര്‍ശകളും നിര്‍ദേശങ്ങളും കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ എസ്മ (അവശ്യ സേവന നിയമം) പ്രയോഗിക്കണമെന്ന ആവശ്യത്തില്‍, എസ്മയോട് സര്‍ക്കാരിന് അനുകൂല നിലപാടല്ല ഉള്ളതെന്ന് മന്ത്രി പറഞ്ഞു. നടപടി എടുത്താൽ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കെന്ന മുന്നറിയിപ്പില്‍, ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുക എന്നതാണല്ലോ ജനാധിപത്യ സംവിധാനത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍  കര്‍ശന നടപടിയ്ക്ക് ശുപാര്‍ശ ചെയ്തതായാണ് സൂചന. പണിമുടക്കിന് ഇടയാക്കിയ പ്രശ്‌നം തുടങ്ങിയത് സ്വകാര്യബസ് ജീവനക്കാരാണ്. കെ എല്‍ 16 എ 8639 എന്ന സ്വകാര്യ ബസ് പെര്‍മിറ്റ് ലംഘനം നടത്തി. അനുമതിയില്ലാതെ മേഖലയില്‍ 20 മിനുട്ട് മുമ്പ് വന്ന് പാര്‍ക്ക് ചെയ്തു. നിയമലംഘനം നടത്തിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. 

കെഎസ്ആര്‍ടിസിയ്ക്കും വീഴ്ച സംഭവിച്ചു. സമരത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടത് ഗുരുതര തെറ്റാണെന്നും കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസിക്ക് അവശ്യ സര്‍വീസ് നിയമം(എസ്മ) നിര്‍ബന്ധമാക്കണം. ജീവനക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനും കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മിന്നല്‍ സമരത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍  ആംബുലന്‍സിന് സംഭവസ്ഥലത്ത് പെട്ടെന്ന് എത്താന്‍ ഗതാഗതക്കുരുക്ക് കാരണം കഴിഞ്ഞില്ലെന്ന് ഫോര്‍ട്ട് സിഐ കളക്ടര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com