കെവിൻ വധക്കേസ്: പത്ത് പ്രതികളുടെ ശിക്ഷാവിധി ഇന്ന്, പ്രായം മാനിക്കണമെന്ന് പ്രതിഭാഗം
കോട്ടയം: കെവിൻ വധക്കേസിലെ ശിക്ഷാവിധിയിൻ മേലുള്ള വാദം കോടതി ഇന്ന് കേൾക്കും. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിൽ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ നീനുവിന്റെ പിതാവ് ചാക്കോ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.
ഒന്നു മുതല്‍ നാലു വരെയും, ആറു മുതല്‍ ഒമ്പതു വരെയും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 11,12 പ്രതികളും കേസില്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. കേസ് ദുരഭിമാനക്കൊലയാണെന്ന് ശരിവച്ച കോടതി ഇതോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന പ്രോസിക്യൂഷന്‍വാദം കോടതി അംഗീകരിച്ചു. നിയാസ് മോൻ, ഇഷാൻ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജ്ജാദ്, എൻ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവരാണ് മറ്റു പ്രതികൾ. അഞ്ചാം പ്രതി ചാക്കോ ജോണ്‍, 10-ാം പ്രതി വിഷ്ണു, 13 ഉം, 14 ഉം പ്രതികളായ ഷിനു നാസര്‍, റെമീസ് എന്നിവരെയാണ് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടത്.
അതേസമയം, പ്രതികളുടെ പ്രായം കണക്കിലെടുത്തും സ്ഥിരം കുറ്റവാളികള്‍ അല്ലാത്തതിനാലും ശിക്ഷ പരമാവധി കുറയ്ക്കണമെന്നാണ് പ്രതിഭാഗം വാദം.
തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. പിന്നീട് ചാലിയേക്കര ആറ്റില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാറില്‍ പോകവെ, പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
നീനുവിന്‍ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ ഷാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. 113 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റെക്കോര്‍ഡ് വേഗത്തിലാണ് വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

