

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും നഷ്ടം. കണ്ണന്താനത്തിന്റെ കയ്യിലുണ്ടായിരുന്ന ഐടി വകുപ്പ് പ്രധാനമന്ത്രി എടുത്തുമാറ്റി. എസ്എസ് അലുവാലിയയ്ക്കാണ് ഐടി വകുപ്പ് നൽകിയത്. ഇതോടെ ടൂറിസം വകുപ്പ് മാത്രമായി കണ്ണന്താനത്തിന്റെ ചുമതല. നിലവിൽ കുടിവെള്ള മന്ത്രാലയത്തിൽ മന്ത്രിയായിരുന്നു അലുവാലിയ.
കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ മന്ത്രിസഭാ പുനഃസംഘടനയിൽ കനത്ത തിരിച്ചടി നേരിട്ടത് സ്മൃതി ഇറാനിക്കാണ്.
വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സ്മൃതിയില്‍ നിന്ന് നീക്കി. പകരം മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി.
സ്മൃതി ഇറാനിക്ക് ഇനി മുതല്‍ ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ മാത്രം ചുമതലയായിരിക്കും ഉണ്ടാകുക. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്മൃതിയെ വകുപ്പിൽ നിന്ന് നീക്കിയതെന്നാണ് സൂചന. ആദ്യം മാനവ വിഭവശേഷി മന്ത്രിയായാണ് സ്മൃതി ഇറാനി മന്ത്രിസഭയില്‍ എത്തുന്നത്. എന്നാല്‍, അവരുടെ ബിരുദം സംബന്ധിച്ച് വിവാദമുയര്‍ന്നതോടെ, ആ വകുപ്പിൽ നിന്നും മാറ്റി, ടെക്‌സ്റ്റൈല്‍സും വാര്‍ത്താ വിതരണവും നല്‍കുകയായിരുന്നു.
ഇതിന് പുറമെ, ധനകാര്യ വകുപ്പിന്റെ ചുമതല റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് നൽകി. തിങ്കാളാഴ്ച അദ്ദേഹത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പീയുഷ് ഗോയലിന് ധനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates