കമ്മീഷന് കത്തുനല്‍കാന്‍ ജോസഫ് ആരെന്ന് റോഷി ; കേരള കോണ്‍ഗ്രസില്‍ കലാപം ; പാലായില്‍ ജോയി എബ്രഹാമിന്റെ കോലം കത്തിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ജോസഫിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണ്
കമ്മീഷന് കത്തുനല്‍കാന്‍ ജോസഫ് ആരെന്ന് റോഷി ; കേരള കോണ്‍ഗ്രസില്‍ കലാപം ; പാലായില്‍ ജോയി എബ്രഹാമിന്റെ കോലം കത്തിച്ചു
Updated on
1 min read

കോട്ടയം : കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പാര്‍ട്ടിയെ വീണ്ടും പിളര്‍പ്പിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുന്നു. തന്നെ ചെയര്‍മാനായും ജോയ് എബ്രഹാമിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുകൊടുത്ത ജോസഫിന്റെ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ആരോപിച്ചു. 

തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ജോസഫിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. അതിനിടെ ജേസഫ് വിഭഗത്തിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിന്റെ കോലം കത്തിച്ച് പാലയില്‍ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 

പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ചാണ് ജോസഫ് വിഭാഗം  തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. ജോസ് കെ മാണി വിഭാഗം അറിയാതെയായിരുന്നു ഈ നീക്കം. കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള തന്ത്രപരവും നിയമപരവുമായ കരുക്കളാണ് ജോസഫ് പക്ഷം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയത്. ചെയര്‍മാനായിരുന്ന കെ എം മാണി മരിച്ചതോടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുള്ളത്. മൂന്ന് എംഎല്‍എമാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. 

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ ഒപ്പം കൂട്ടാനായതാണ് ജോസഫ് വിഭാഗത്തിന് തുണയായത്. സിഎഫ് തോമസും മോന്‍സ് ജോസഫും അടക്കം മൂന്ന് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ജോസഫ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു. ഇതോടെ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായി കണക്കാക്കപ്പെടും. 

ജോസഫിന്റെ നടപടികളില്‍ ജോസ് കെ മാണി വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. എന്നാല്‍ സാങ്കേതികമായി ഇതിനെ ചെറുക്കാനാകാത്ത അവസ്ഥയിലാണ് ഇവര്‍. വിഭാഗീതയത തുടരുകയാണെങ്കില്‍ ജോസിനും കൂട്ടര്‍ക്കും പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് സൂചന. ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും എന്നതാണ് ജോസ് കെ മാണി പക്ഷത്തെ കുഴപ്പത്തിലാക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com