തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും കെകെ ശൈലജ പറഞ്ഞു. ഒരു ഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍ ചില അനുസരണക്കേടുകള്‍ കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകളും കൂടി. യുഎന്‍ അവാര്‍ഡ് കിട്ടിയത് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു.
സംസ്ഥാനത്ത് ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേര്‍ക്ക് രോഗമുണ്ടായി. ഇതില്‍ ഒരു ലക്ഷത്തിപതിനാലായിരം പേര്‍ ഇതുവരെ രോഗമുക്തരായി. പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്റെ നിരക്ക് വളരെ കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവര്‍ക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 1,14,530 പേര്‍ രോഗമുക്തരായി. കേരളത്തില്‍ രോഗവിമുക്തിയുടെ തോത് കുറവല്ല. സംസ്ഥാനത്ത് കോവിഡ് നെഗറ്റീവായാല്‍ മാത്രമെ ആശുപത്രിയില്‍ നിന്ന് വിടുന്നുള്ളു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം രോഗലക്ഷണമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി പലയിടത്തും ഉണ്ട്. എന്നാല്‍ നാം അത്തരം നടപടികള്‍ പിന്തുടരുന്നില്ല. 52,678 പേരാണ് ചികിത്സയിലുള്ളത്. പരിശോധനയും കേരളത്തില്‍ കൂടുതലാണ്.
കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ കോവിഡ് ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72% പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിത ശൈലി രോഗികള്‍ കൂടിയതും കേരളത്തില്‍ വലിയ പ്രതിസന്ധിയാണ്. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates