

തിരുവനന്തപുരം: കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാൾ നാലരശതമാനം കൂടി. 10.67 ശതമാനമായാണ് നിരക്ക് ഉയർന്നിരിക്കുന്നത്. 6.1 ശതമാനമാണ് ദേശീയ ശരാശരി.
സംസ്ഥാന തൊഴിൽ വകുപ്പിന്റെ കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളത്തിന്റെ ദയനീയ ചിത്രം വെളിപ്പെടുന്നത്. ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ കേരളത്തെക്കാൾ മുന്നിലുള്ളത്. ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവുമാണ്.
2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതിൽ 35.63 ലക്ഷംപേർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽരഹിതരായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചത്.
തൊഴിലിടത്തിലെ സ്ത്രീകളുടെ സാന്നിധ്യം കേരളത്തിൽ 30.8 ശതമാനമാണ്. ദേശീയതലത്തിൽ ഇത് 23.7 ശതമാനമാണ്. സ്വകാര്യ മേഖലയിലാണ് പകുതിയിലേറെ സ്ത്രീകൾ. 3.4 ലക്ഷം. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേരളത്തെക്കാളും താഴ്ന്ന നിരക്കിലാണ് സ്ത്രീ തൊഴിലാളികളുടെ എണ്ണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസ നിലവാരമാണുള്ളത്. ഇതാണ്, സ്വകാര്യ ജോലികളിൽ സ്ത്രീ പങ്കാളിത്തം കൂടാൻ കാരണം.
സംഘടിത മേഖലയിൽ 12.37 ലക്ഷവും പൊതുമേഖലയിൽ 5.59 ലക്ഷവും സ്വകാര്യ മേഖലയിൽ 6.78 ലക്ഷവുമാണ് കേരളത്തിലെ തൊഴിലാളികളുടെ നിരക്ക്. ഉയർന്ന ജന സാന്ദ്രത, വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സ്ഥല പരിമിതി, അസംസ്കൃത വസ്തുക്കളുടെ കുറവ്, കൃഷിയിടങ്ങളുടെ കുറവ് എന്നിവയാണ് തൊഴിലില്ലായ്മയിൽ കേരളം പിന്നിലാകാൻ കാരണമായി സർക്കാർ നൽകുന്ന വിശദീകരണം.
35.63 ലക്ഷം പേർ തൊഴിലിനായി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് നൽകിയിട്ടുണ്ട്. ഇവരിലെല്ലാവരും തൊഴിൽരഹിതരാണെന്ന് അർഥമില്ല. വിദേശത്തും സ്വകാര്യ മേഖലയിലുമായി ജോലി ചെയ്യുന്നവരാണ് പലരും. അത് പരിഗണിക്കാതെയാണ് തൊഴിലിലായ്മ നിരക്ക് കണക്കാക്കുന്നത്. കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിന് വിവിധ പദ്ധതികൾ സർക്കാർ അവിഷ്കരിച്ചിട്ടുണ്ട്. അധികാരത്തിൽ വന്ന ശേഷം ഒരുലക്ഷം പേർക്ക് പിഎസ് സി വഴി നിയമനം നൽകി. 20,000 പുതിയ തസ്തികകൾ സൃഷ്ടിച്ചതായും മന്ത്രി ടിപി രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates