രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന്റെ തലയില്‍ വന്നുവീണ ശാപം: അല്‍ഫോന്‍സ് കണ്ണന്താനം

കേരളമൊന്നറിയട്ടെ, ഇത്രയും വലിയ ശാപം തലയില്‍ വന്ന് വീണത്- രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന്റെ തലയില്‍ വന്നുവീണ ശാപം: അല്‍ഫോന്‍സ് കണ്ണന്താനം
Updated on
1 min read

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. കേരളമൊന്നറിയിട്ടെ, ഇത്രയും വലിയ ശാപം നമ്മുടെ തലയില്‍ വന്ന് വീണതെന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി എംപിയായാല്‍ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ വന്നിറങ്ങി വര്‍ഷത്തില്‍ ഒരിക്കല്‍ ഈസ്റ്ററിനോ ഓണത്തിനോ കറങ്ങും,  അത് കഴിഞ്ഞ അടുത്ത തവണ നോമിനേഷന്‍ നല്‍കാന്‍ മാത്രമാകും വരിക. വയനാട്ടിലെ ജനങ്ങള്‍ കാണാന്‍ പോകുന്നത് ഹെലികോപ്റ്റര്‍ മാത്രമാണെന്നും അല്‍ഫോന്‍സ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോന്‍സ്

എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ എംപിമാര്‍ കേരളത്തില്‍ തന്നെയുണ്ടാകും. രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുമ്പോള്‍ ഡല്‍ഹിയിലെ പത്രങ്ങളിലെല്ലാം വാര്‍ത്തയുണ്ടാകും. ഒരു എംപി തന്റെ മണ്ഡലം സന്ദര്‍ശിക്കുമ്പോള്‍ പത്രത്തില്‍ ഒരു വാര്‍ത്ത വരിക എന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണ്.  അമേഠിയുടെ ചരിത്രം പഠിച്ചാല്‍ അത് മനസിലാകും. താന്‍ അവിടെ പോയി താമസിച്ച് പഠിച്ചയാളാണാണെന്നും കണ്ണന്താനം പറഞ്ഞു. 

ജാതിയുടേയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കില്ലെന്ന് പറഞ്ഞ കണ്ണന്താനം. തനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയില്‍ ചെയ്തു കാണിച്ചിട്ടുണ്ട്. ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനു വേണ്ടി മോദി എന്തൊക്കെ ചെയ്‌തെന്ന് എല്ലാവര്‍ക്കും അറിയാം. അറുപത് വര്‍ഷം നടന്നതിനേക്കാള്‍ വികസനം കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് നടന്നിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് കുറ്റപ്പെടുത്തലുകള്‍ നടത്തുകയാണ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുമ്പോള്‍ പത്രങ്ങളില്‍ വാര്‍ത്തയുണ്ടാകാറുണ്ട്. കാരണം, ആറു മാസത്തില്‍ ഒരിക്കല്‍ ഹെലികോപ്റ്ററില്‍ മണ്ഡലത്തില്‍ വന്നുപോകും. അല്ലാതെ അദ്ദേഹം ഒരു കാര്യവും അവിടെ ചെയ്തിട്ടില്ല. വയനാട്ടിലും ഇതുതന്നെയാണ് സംഭവിക്കുക.

തനിക്കെതിരായുണ്ടാകുന്ന ട്രോളുകള്‍ ഗുണമാണ് ചെയ്തിട്ടുള്ളതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനം ഒരു മണ്ടനാണെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ പ്രതിയോഗികള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. പ്രളയ ക്യാമ്പില്‍ പോയി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ഏക മന്ത്രിയാണ് ഞാന്‍. പ്രളയ ക്യാമ്പില്‍ മൂന്നാഴ്ച താമസിച്ചു. അതിനെക്കുറിച്ചും ട്രോളുകള്‍ വന്നു. എന്നാല്‍ താന്‍ പിന്നോട്ടു പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രോളന്‍മാര്‍ക്ക് ജോലി കൊടുക്കുന്നതിനാണ് ട്രോള്‍ ചലഞ്ച് പ്രഖ്യാപിച്ചത്. രാവിലെ ആരെ കൊല്ലണമെന്ന് ആലോചിച്ചാണ് പലരും എഴുന്നേല്‍ക്കുന്നത്. മറ്റു ജോലി ഒന്നുമില്ലല്ലോ. അതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയെക്കുറിച്ച് ട്രോള്‍ ചെയ്യാനുള്ള ചലഞ്ച് പ്രഖ്യാപിച്ചത്. എന്നാല്‍ ഒറ്റയാള്‍ പോലും ട്രോള്‍ മെസ്സേജ് ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്  അല്‍ഫോന്‍സ് കണ്ണന്താനം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com