മലപ്പുറം : വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുടെ വീട്ടിലെത്തിയാണ് കേസെടുത്തത്. കുണ്ടൂര്‍ കോളേജ് പരിസരത്തുവെച്ചാണാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൈകാണിച്ചത്.
എന്നാല്‍ നിര്‍ത്താതെ പാഞ്ഞ കുണ്ടൂര്‍, കൊടിഞ്ഞി, തെയ്യാല എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ വീടുകളില്‍ അര മണിക്കൂറിനകം ഉദ്യോഗസ്ഥരെത്തി.കേസെടുത്തതിന് പുറമെ, രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്ത ശേഷമാണ് ഇവര്‍ പോയത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുള്ള 'സ്മാര്‍ട്ട് ട്രേസര്‍' എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഉടനടി വാഹന ഉടമയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നത്. നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ പോകുന്നതില്‍ അപകട സാധ്യതയുള്ളതിനാലാണ് പുതിയ മാർഗം സ്വീകരിച്ചിട്ടുള്ളത്. സ്കൂളിലേക്ക് വാഹനവുമായി എത്തിയ നാലു കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയും പ്രോസിക്യൂഷന് നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിനിടെ വിദ്യാര്‍ഥികളുടെ വാഹന ദുരുപയോഗം തടയുന്നതിനായി 'സ്മാര്‍ട്ട് ക്യാംപസ്' പദ്ധതിക്കും മലപ്പുറത്ത് തുടക്കമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം നിരീക്ഷിക്കുകയും ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ വാഹന നിയമലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. സ്ഥാപന മാനേജ്മെന്റിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികളുടെ വിവരങ്ങളും വാഹന റജിസ്ട്രേഷന് നമ്പറും ശേഖരിച്ച് പ്രത്യേക ഡേറ്റാ ബേസ് ഉണ്ടാക്കും.
കോളജില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ സമീപത്തുള്ള വ്യാപാര സ്ഥാപന ഉടമകള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, സമീപവാസികള്‍ തുടങ്ങിയവരുടെ നിയമ ലംഘനങ്ങളും കണ്ടെത്തുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വള്ളുവമ്പ്രം എംഐസി കോളജില്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates