കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്; പ്രാദേശിക ഗുണ്ടാ സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം, ഇന്ന് നടിയുടെ മൊഴിയെടുക്കും 

വെടിവയ്പ്പിലെ അന്വേഷണം സുകേഷ് ചന്ദ്ര ശേഖര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളിലേക്കും വ്യാപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്; പ്രാദേശിക ഗുണ്ടാ സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം, ഇന്ന് നടിയുടെ മൊഴിയെടുക്കും 
Updated on
1 min read

കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിര്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വെടിവയ്പ്പിലെ അന്വേഷണം സുകേഷ് ചന്ദ്ര ശേഖര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളിലേക്കും വ്യാപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മുംബൈ അധോലോക സംഘത്തിലെ രവി പൂജാരയുടെ പേര് ആരോപിക്കുന്നത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് നടി ലീന മരിയ പോളിനെ ചോദ്യം ചെയ്യുന്നതോടെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. 

ബ്യുട്ടി പാര്‍ലറിന് മുന്നില്‍ നിന്ന് ലഭിച്ച രവി പൂജാരയുടെ പേരെഴുതിയ കുറിപ്പില്‍ അക്ഷരതെറ്റ് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദി നന്നായി അറിയാത്ത ഒരാളാണ് ഇത് എഴുതിയതെന്നാണ് പൊലീസ് നിഗമനം. നടിയുടെ സാമ്പത്തിക പശ്ചാത്തലമോ നടിയുമായി മുന്‍ പരിചയമുള്ള കൊച്ചിയില്‍ തന്നെയുള്ള ആരെങ്കിലുമോ ആകാം സംഭവത്തിന് പിന്നില്‍ എന്ന സാധ്യതയും പൊലീസ് ഗൗരവമായാണ് അന്വേഷിക്കുന്നത്. പ്രാദേശിക ഗുണ്ടാ സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. 

തനിക്ക് ഭീഷണിയുണ്ടെന്ന നടിയുടെ പരാതിയെത്തുടര്‍ന്ന് ഒരാഴ്ചയോളമായി അവര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ വെടിവയ്പ്പ് ഭീഷണി മുഴക്കിയതിന് പിന്നില്‍ ആരാണെന്ന് ലീനയ്ക്ക് തന്നെ പറയാന്‍ കഴിയുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. നടിയോട് അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ കേരളത്തിലെത്താന്‍ നിര്‍ദേശം നല്‍കികഴിഞ്ഞു. നടിയുടെ ഇന്റര്‍നെറ്റ് കോളുകളടക്കം പൊലീസ് പരിശോധിക്കും. 

ലീന മരിയ പോളും സുഹൃത്തായ സുകേഷ് ചന്ദ്ര ശേഖറഖും നിരവധി ഹവാല ഇടപാടുകളില്‍ പ്രതികളാണ്. കൊച്ചി കേന്ദ്രീകരിച്ച് ഇവര്‍ ഹവാല ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ നിന്ന് സുകേഷിന്റെ കോടികള്‍ വിലമതിക്കുന്ന ആഢംബര കാറുകള്‍ ആദായ നികുതി വകുപ്പ് പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com