കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ 403 ക്ഷേത്രങ്ങളിലും നിയന്ത്രണം, ആഘോഷങ്ങളില്ല; തൃശൂര്‍, ആറാട്ടുപുഴ പൂരങ്ങളുടെ കാര്യം തീരുമാനിച്ചിട്ടില്ല

സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം അനുസരിച്ച് ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ 403 ക്ഷേത്രങ്ങളിലും നിയന്ത്രണം, ആഘോഷങ്ങളില്ല; തൃശൂര്‍, ആറാട്ടുപുഴ പൂരങ്ങളുടെ കാര്യം തീരുമാനിച്ചിട്ടില്ല
Updated on
1 min read

കൊച്ചി: കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡും. സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം അനുസരിച്ച് ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആചാരപരമായ ചടങ്ങുകള്‍ മുറ തെറ്റിക്കാതെ നടത്താനും തീരുമാനിച്ചു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 403 ക്ഷേത്രങ്ങളാണുളളത്. ഇതില്‍ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇപ്പോള്‍ ഉത്സവകാലമാണ്. ഉത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുമെന്ന് കണ്ടാണ് ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്താന്‍ തീരുമാനിച്ചത്. അടിയന്തര യോഗം ചേര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്.

ഈ മാസം 31 വരെ നടക്കുന്ന ഉത്സവങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ പൂരം , ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം ക്ഷേത്ര ഉത്സവത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

നേരത്തെ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള മറ്റു ക്ഷേത്രങ്ങളിലും ആഘോഷപരിപാടികള്‍ നിര്‍ത്തിവെയ്ക്കും. ആചാരപരമായ ചടങ്ങുകള്‍ മാത്രമാണ് നടക്കുകയെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com