കൊച്ചിയില്‍ ഗുണ്ടകളെ കൂടെക്കൂട്ടി ക്രൈം സിന്‍ഡിക്കറ്റ് രൂപീകരിച്ചു: അന്വേഷണം രവി പൂജാരിയിലേക്ക് 

കൊച്ചിയില്‍ ഗുണ്ടകളെ കൂടെക്കൂട്ടി ക്രൈം സിന്‍ഡിക്കറ്റ് രൂപീകരിച്ചു: അന്വേഷണം രവി പൂജാരിയിലേക്ക് 

നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസിന്റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്കു കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘം.
Published on

കൊച്ചി: നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസിന്റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്കു കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘം. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരി 'ക്രൈം സിന്‍ഡിക്കറ്റ്' രൂപീകരിച്ചതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. 

വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് ഇവരുടെ നീക്കം. ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പില്‍ രവി പൂജാരിക്കു കൊച്ചിയിലെ പ്രാദേശിക ഗുണ്ടാത്തലവന്റെ സഹകരണം ലഭിച്ചതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

വെടിവയ്പിനു മുന്‍പുള്ള ദിവസങ്ങളില്‍ ലീനയുടെ ബ്യൂട്ടി സലൂണ്‍ സന്ദര്‍ശിച്ചവരുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കേസിലെ പരാതിക്കാരിയായ നടി ലീന അവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പൊലീസിനോടു വെളിപ്പെടുത്താത്തതാണ് അന്വേഷണത്തിനുള്ള പ്രധാന തടസം. 

മുബൈ പൊലീസിന്റെ കുറ്റാന്വേഷണ രേഖകള്‍ പ്രകാരം രവി പൂജാരി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഒളിവിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയെ ഭയപ്പെട്ടാണു രവി പൂജാരി ഇന്ത്യ വിട്ടതെന്നാണ് കരുതുന്നത്. ദാവൂദിനെതിരായ നീക്കങ്ങളില്‍ മുംബൈ പൊലീസ് ഇയാളെ ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെയാണു രവി പൂജാരി ഡി-കമ്പനിയുടെ നോട്ടപ്പുള്ളിയായത്. 

കേരളത്തിലെ മുന്‍നിര വ്യാപാരി, സിനിമാ സംവിധായകന്‍ എന്നിവരെ മാസങ്ങള്‍ക്കു മുന്‍പു ഫോണില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ രവി പൂജാരിയെന്ന പേരില്‍ ശ്രമം നടന്നിരുന്നു. ഇയാളുമായി സഹകരിക്കാന്‍ സാധ്യതയുള്ള കൊച്ചിയിലെ ക്രിമിനല്‍ സംഘങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അന്വേഷണസംഘം നാലായി പിരിഞ്ഞു തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com