കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവിലേക്ക് ഭക്തർ എത്തുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പാളി. ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടൽ ചടങ്ങിലേക്ക് 1500ഓളം പേരാണ് ഒഴുകിയെത്തിയത്. ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂർ തഹസിൽദാർ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഭരണി മഹോത്സവം ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞു നിൽക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിൻ ദേവസ്വം ബോർഡുമടക്കമുള്ളവർ പലവട്ടം അഭ്യർത്ഥിച്ചിരുന്നു.
കോഴിക്കല്ല് മൂടൽ ചടങ്ങിൽ അവകാശികളായ ഭഗവതി വീട്ടുകാരും, വടക്കൻ മലബാറിൽ നിന്നുള്ള തച്ചോളി തറവാടിനെ പ്രതിനിധാനം ചെയ്ത് എത്തുന്നവരും ആളുകളെ കുറയ്ക്കുകയും ചെയ്തു. വടക്കൻ പ്രദേശങ്ങളിൽ നിന്ന് ഏതാനും കോമരങ്ങൾ മാത്രമാണ് കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കുമ്പോൾ ക്ഷേത്ര നടയിൽ എത്തിയിരുന്നത്.
കോഴിക്കല്ല് മൂടിക്കഴിഞ്ഞാൽ അശ്വതി കാവുതീണ്ടൽ വരെയാണ് വടക്കൻ ജില്ലകളിൽ നിന്നുള്ള കോമരക്കൂട്ടങ്ങളുടെയും മറ്റു ഭക്തൻമാരുടെയും വലിയ തോതിലുള്ള വരവ് ആരംഭിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates