കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണി; കാലുകള്‍ മുറിച്ചുമാറ്റി, മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു

സാമ്പത്തിക ഇടപാടുകള്‍, ഗര്‍ഭച്ഛിദ്രത്തിനു തയാറാകാതിരുന്നത് എന്നിവയാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം
കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണി; കാലുകള്‍ മുറിച്ചുമാറ്റി, മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു
Updated on
1 min read

പാലക്കാട് : കൊല്ലം സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ സുചിത്ര കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പൊലീസ്. കേസില്‍ സുചിത്രയുടെ സുഹൃത്തും സംഗീത അധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രണ്ടര ലക്ഷം രൂപയോളം ഇയാള്‍ സുചിത്രയ്ക്കു നല്‍കാനുണ്ടായിരുന്നു എന്നാണു സൂചന.

സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഗര്‍ഭച്ഛിദ്രത്തിനു തയാറാകാതിരുന്നത് എന്നിവയാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച് 17 മുതലാണ് തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്രയെ (42) കാണാതാകുന്നത്. മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് സുചിത്രയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തികത്തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രതി നല്‍കിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച് 20 നാണ് കൊലപാതകം ഉണ്ടായതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീട് ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി.

ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രതിയായ പ്രശാന്ത് ബന്ധം സ്ഥാപിച്ചത്. ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്നും അതിനാല്‍ ആലപ്പുഴയില്‍ പോകണമെന്നും ചൂണ്ടിക്കാട്ടി അവധി എടുത്താണ് യുവതി ജോലി സ്ഥലത്തു നിന്നും പോയത്. പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടില്‍ പോയിരുന്നു. പാലക്കാട് ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയതിനുശേഷമാണ് സുചിത്രയെ ഇവിടേക്ക് കൊണ്ടുവന്നത്. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com