

കോഴിക്കോട്: വടക്കന്‍ കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് 15ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് കണ്ണൂർ ജില്ലയിലെ പയ്യാവൂർ, കരിക്കോട്ടകരി, കൊട്ടിയൂർ മലയോര മേഖലകളിൽ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. അതി തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുഭ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചില്‍ പോകുന്നതിനടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാത്രി യാത്രയ്ക്കും നിയന്ത്രണമുണ്ട്.
കണ്ണൂരില്‍ രണ്ട് ദിവസം കൂടി ജാഗ്രത നിര്‍ദേശമുണ്ട്. നൂറോളം പേര്‍ ദുരിതാശ്വാസ ക്യാംപില്‍ തുടരുകയാണ്. 24 മണിക്കൂറില്‍ 204മില്ലി മീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോഴിക്കോട് കാക്കൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. രാമല്ലൂർ സ്വദേശി കൃഷ്ണൻകുട്ടി ആണ് മരിച്ചത്.
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates