തിരുവനന്തപുരം : മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വനയത്തിൽ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയിൽ ഒതുക്കുകവഴി കോൺഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണ്. ‘ഹിന്ദുരാഷ്ട്ര' പിന്താങ്ങികള്‍ എന്ന തലക്കെട്ടിൽ കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.
മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതുപോലെ, പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള ആർഎസ്എസിന്റെയും മോഡി സർക്കാരിന്റെയും അധാർമികതയ്ക്ക് കൂട്ടുനിൽക്കുന്നതിലൂടെ കോൺഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനുംമേൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. ലീഗിന്റെ നേതൃയോഗം ചേർന്ന് കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണ്. യുഡിഎഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽനിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. കോടിയേരി അഭിപ്രായപ്പെട്ടു.
ആർഎസ്എസ് അനുകൂല ഹിന്ദുത്വനയം സ്വീകരിക്കുന്നവരായി കോൺഗ്രസിലെ നല്ലൊരു പങ്ക് നേതാക്കളും മാറുന്നു. അതുകൊണ്ടാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ആർഎസ്എസിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ പ്രസിഡന്റ് കെ മുരളീധരനുമെല്ലാം രാമക്ഷേത്ര നിർമാണത്തിന് കൈയടിച്ചിരിക്കുകയാണ്.
രാജീവ് ഗാന്ധി സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയത്തെയാണ് പ്രിയങ്കയും രാഹുലും കോൺഗ്രസും മുറുകെ പിടിക്കുന്നതെന്ന് അവരുടെ അയോധ്യ സമീപനം വ്യക്തമാക്കുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദുവോട്ട് നേടിയെടുക്കാനുള്ള സൂത്രപ്പണിയായാണ് ബാബ്റി മസ്ജിദ് ഹിന്ദുത്വ ശക്തികൾക്ക് തുറന്നുകൊടുത്തത്. വർഗീയതയെ വർഗീയതകൊണ്ട് നേരിടുക എന്ന ഇന്നത്തെ കോൺഗ്രസ് നയമല്ല, വർഗീയതയെ മതനിരപേക്ഷതകൊണ്ട് നേരിടുകയെന്നതായിരുന്നു മുത്തച്ഛനായ ജവാഹർലാൽ നെഹ്റുവിന്റെ നയമെന്ന് പ്രിയങ്കയും രാഹുലും ഇന്നത്തെ കോൺഗ്രസും മറന്നുപോകുന്നു എന്നും കോടിയേരി സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates