

കൊച്ചി: ക്രിമിനൽ കേസുണ്ടെന്നതിന്റെ പേരിൽ പാസ്പോർട്ട് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് നിഷേധിക്കാനോ പിടിച്ചെടുക്കാനോ കോടതിയിൽ കുറ്റപത്രം നൽകുകയോ കോടതി നടപടികളുണ്ടാവുകയോ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് നിലവിലുണ്ടെന്ന പേരിൽ പാസ്പോർട്ട് പിടിച്ചെടുത്തതിനെതിരെ കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
പാസ്പോർട്ടിനുള്ള പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിൽ കേസ് നിലവിലുണ്ടെന്ന് രേഖപ്പെടുത്തിയാൽ കേസ് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കണം. ഇതിന് ഡിജിപി നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
2014 നവംബറിലാണ് മുഹമ്മദ് തത്കാൽ സ്കീമിൽ പാസ്പോർട്ട് എടുത്തത്. വിദേശത്തു പോയ ഇയാൾ കഴിഞ്ഞ ജനുവരിയിൽ മടങ്ങിയെത്തി. എന്നാൽ, വളയം പൊലീസ് സ്റ്റേഷനിൽ ഹരജിക്കാരനെതിരെ കേസ് നിലവിലുണ്ടെന്നാരോപിച്ച് എയർപോർട്ടിലെ പോർട്ട് രജിസ്ട്രേഷൻ ഒാഫിസർ പാസ്പോർട്ട് പിടിച്ചെടുക്കുകയായിരുന്നു.
താൻ കേസിൽ പ്രതിയായിരുന്നില്ലെന്നും പിന്നീട് പ്രതിചേർത്ത വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് മുഹമ്മദ് ബോധിപ്പിച്ചത്. അതേസമയം, പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിൽ കേസുണ്ടെന്ന് വ്യക്തമാക്കിയതോടെ രണ്ടുതവണ ഹർജിക്കാരെൻറ നാട്ടിലെ വിലാസത്തിൽ നോട്ടീസ് അയച്ചെങ്കിലും മറുപടിയോ വിശദീകരണമോ ലഭിച്ചില്ലെന്ന് റീജനൽ പാസ്പോർട്ട് ഒാഫിസർ മറുപടി നൽകി. എന്നാൽ, അന്വേഷണം നീണ്ടുപോകുന്ന കേസുകളിലൊക്കെ കേസ് നിലവിലുണ്ടെന്ന് വിലയിരുത്തി പാസ്പോർട്ട് തടഞ്ഞുവെക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates