

കൊച്ചി: ഇറ്റലിയില്‍ നിന്നെത്തി കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ടയിലെ കുടുംബത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. രോഗലക്ഷണങ്ങള്‍ മറച്ചുവെച്ച കുടുംബം, നാടാകെ കറങ്ങി നടന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതോടെ, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരിക്കുന്നത്. പൊതുജനാരോഗ്യച്ചട്ട പ്രകാരം നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ വാക്കുകള്‍. അതിനിടെ രോഗലക്ഷണങ്ങള്‍ മറച്ചുവെച്ചതായി സംശയിക്കുന്ന ഒരാള്‍ തന്റെ ക്ലിനിക്കില്‍ എത്തിയ അനുഭവം തുറന്നുപറയുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍.
'ഖത്തറില്‍ നിന്ന് നാട്ടില്‍ വന്ന ആളാണ് ക്ലിനിക്കില്‍ എത്തിയത്. കടുത്ത പനിയോടെയാണ് ചികിത്സ തേടിയെത്തിയത്. ഖത്തറില്‍ നിന്ന് എന്നാണ് നാട്ടില്‍ എത്തിയത് എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ സംശയം തോന്നി. നിങ്ങള്‍ ആരോഗ്യവകുപ്പില്‍ ഖത്തറില്‍ നിന്ന് വന്ന വിവരം അറിയിച്ചോ?എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതല്‍ ഒന്നും പറഞ്ഞില്ല.ഞാന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് ആരോഗ്യ വകുപ്പില്‍ അറിയിക്കുവാന്‍ ഇപ്പോഴും താല്‍പര്യമില്ല.നാളെ ഫ്‌ലൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോണ്‍ നമ്പര്‍ തന്നില്ല. അയാള്‍ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി . ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാള്‍ നാട്ടില്‍ വന്നത് ജനുവരി 30 ആണോ?'-ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം തോന്നിയത് കൊണ്ടാണ് ഈ കുറിപ്പെന്ന് ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഷിനു ശ്യാമളന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഖത്തറില്‍ നിന്ന് നാട്ടില്‍ വന്ന ഒരാള്‍ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കില്‍ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി.
രണ്ടു ദിവസം മുന്‍പ് അയാള്‍ ഏതോ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിരുന്നു എന്നു പറഞ്ഞു.
എന്നാണ് നാട്ടില്‍ വന്നതെന്ന് ഞാന്‍ ചോദിച്ചു.
അയാളുടെ ഭാര്യ പറഞ്ഞു 'ഫെബ്രുവരി 30'
അയാള്‍ പറഞ്ഞു 'അല്ല ജനുവരി 30'.
'ഫെബ്രുവരി 30' ആ തീയതി പറഞ്ഞതില്‍ സംശയം തോന്നി.
ഇഞ്ചക്ഷന്‍ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാള്‍ കാണിക്കുവാന്‍ വന്നത്. ഇഞ്ചക്ഷന്‍ എടുത്തു പനി മാറില്ലെന്ന് ഞാന്‍ പറഞ്ഞു.
നിങ്ങള്‍ ആരോഗ്യവകുപ്പില്‍ ഖത്തറില്‍ നിന്ന് വന്ന വിവരം അറിയിച്ചോ?
ഇല്ല എന്ന് മറുപടി.
അവര്‍ കുറച്ചു ദിവസം മുന്‍പ് ഫ്‌ലൈറ്റില്‍ ഡല്‍ഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു.
ഒ. പി. യില്‍ പാതി കിളി പോയെങ്കിലും. അഡ്രസ് ചോദിച്ചപ്പോള്‍ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതല്‍ ഒന്നും അയാള്‍ പറഞ്ഞില്ല.
ഞാന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് ആരോഗ്യ വകുപ്പില്‍ അറിയിക്കുവാന്‍ ഇപ്പോഴും താല്‍പര്യമില്ല
നാളെ ഫ്‌ലൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോണ്‍ നമ്പര്‍ തന്നില്ല. അയാള്‍ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി .
കിട്ടിയത് അയാള്‍ വന്ന വണ്ടി നമ്പര്‍ ആണ്.
ഞാനിത് എഴുതുന്നത് അയാള്‍ പറഞ്ഞ തീയതി 'ജനുവരി 30' സത്യമാണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ്. 30 ശെരിയാണെങ്കില്‍ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കില്‍ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്‌ക്കാണ്.
അയാള്‍ പോയ സര്‍ക്കാര്‍ ആശുപത്രിയില്‍ അയാള്‍ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവര്‍ മുതല്‍ അയാള്‍ സഞ്ചരിച്ച വഴികളില്‍ ഒക്കെ എത്ര പേര്‍. ഞാന്‍ അതില്‍ ഒരാള്‍ മാത്രം. നാലു മണിക്കൂറായി ടെന്‍ഷനുണ്ട്.
എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പില്‍ കൊടുത്തിട്ടുണ്ട്. അയാള്‍ നാളെ ഖത്തറില്‍ പോകും മുന്‍പ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളത് കൊണ്ട് ഇതിവിടെ എഴുതുന്നു.
ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാള്‍ നാട്ടില്‍ വന്നത് ജനുവരി 30 ആണോ?
അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.എത്ര പേര്‍ ഇതുപോലെ (പത്തനംതിട്ടയില്‍ മൂന്ന് പേര്‍ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വന്ന് കൈയ്യും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates