ഗതാഗത നിയമലംഘന പിഴ : കോംപൗണ്ടിങ് രീതി പരിഗണനയില്‍ ; ഉന്നത തലയോഗം ഇന്ന്

സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും കടുത്ത പിഴയെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്
ഗതാഗത നിയമലംഘന പിഴ : കോംപൗണ്ടിങ് രീതി പരിഗണനയില്‍ ; ഉന്നത തലയോഗം ഇന്ന്
Updated on
1 min read

തിരുവനന്തപുരം : കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള ഉന്നത തലയോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് യോഗം വിളിച്ചത്. സംസ്ഥാനത്ത് പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് നിയമത്തിലെ പഴുതുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത സെക്രട്ടറി ഇന്ന് ഉന്നതതലയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേന്ദ്ര നിയമം അനുസരിച്ചുള്ള ഉയര്‍ന്ന പിഴയില്‍ വ്യാപക ജനരോഷം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പിഴത്തുക കുറയ്ക്കുന്നത് അടക്കം പരിഗണിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും കടുത്ത പിഴയെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. 

ഗതാഗത നിയമലംഘനങ്ങള്‍ക്കു കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴ കുറയ്ക്കുന്നതിന് കോംപൗണ്ടിങ് രീതി നടപ്പാക്കുന്നതും നിയമ വകുപ്പിന്റെ പരിഗണനയിലുണ്ട്. പിഴ ചുമത്താന്‍ അധികാരമുള്ള ഉദ്യോഗസ്ഥന് ഏതൊക്കെ നിയമലംഘനങ്ങള്‍ക്ക് ഇപ്രകാരം പിഴ പരമാവധി കുറയ്ക്കാമെന്നതിന്റെ സാധ്യതകളാണു പരിശോധിക്കുന്നതെന്നു നിയമ വകുപ്പു വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

മോട്ടോര്‍ വാഹന നിയമത്തിലെ ഏകദേശം 34 ലംഘനങ്ങള്‍ക്കു മാത്രമേ കോംപൗണ്ടിങ് രീതി നടപ്പാക്കാനാകുകയുള്ളൂവെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചിട്ടുണ്ട്. നിയമ ഭേദഗതിയോട് എതിര്‍പ്പു പ്രകടിപ്പിച്ച മറ്റു സംസ്ഥാനങ്ങള്‍ എന്താണു ചെയ്യുന്നതെന്നു നിയമ വകുപ്പ് അനൗദ്യോഗികമായി ആരായുന്നുണ്ട്. അവിടങ്ങളിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എതിര്‍പ്പു രൂക്ഷമായതിനെ തുടര്‍ന്ന് ഓണക്കാലത്ത് വാഹനപരിശോധന ഗതാഗത വകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹെല്‍മെറ്റ് വെക്കാത്തത് അടക്കമുള്ള ചെറിയ നിയമലംഘനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തി വിടുകയാണ് ചെയ്യുന്നത്. പുതിയ നിയമപ്രകാരം ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രവാസികളെ വെട്ടിലാക്കുന്നു. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുന്നതിനുള്ള സാവകാശം ഒരു വര്‍ഷമായി ചുരുക്കിയതാണ് പ്രവാസികളെ ഉള്‍പ്പെടെ പ്രയാസത്തിലാക്കുന്നത്.

സാധാരണ നാട്ടിലെത്തുമ്പോള്‍ പിഴയൊടുക്കിയാണു പലരും ലൈസന്‍സ് പുതുക്കിയിരുന്നത്. നേരത്തേ, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ ഒരു മാസം ഗ്രേസ് പീരിയഡും പിഴയോടെ പുതുക്കാന്‍ 5 വര്‍ഷം സാവകാശവുമുണ്ടായിരുന്നു. ഭേദഗതി ചെയ്ത നിയമത്തില്‍ ഗ്രേസ് പീരിയഡ് നിര്‍ത്തലാക്കി. ഒരു വര്‍ഷത്തിനകം പുതുക്കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും. പുതിയ ലൈസന്‍സ് ലഭിക്കാന്‍ വീണ്ടും െ്രെഡവിങ് ടെസ്റ്റ് പാസാകണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com