ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ ഫോഴ്സ് വെള്ളമെത്തിച്ചു എന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫാത്തിമ അഷ്‌റഫ് എന്ന യുവതിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ബന്ധു കുറിച്ച വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. "കേരള സര്‍ക്കാര്‍ ജനങ്ങളെ അമ്പരപ്പിക്കുകയാണ്..." എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഫാത്തിമ ബ്ലീഡിംഗുമായി ഡോക്ടറെ കാണാന്‍ എത്തിയ സംഭവവും തിരിച്ച് വീട്ടിലെത്തിയ അവരെ അമ്പരപ്പിച്ച് ടാങ്കില്‍ വെളളം നിറച്ച് ഫയര്‍ എഞ്ചിന്‍ മടങ്ങുന്ന കാഴ്ചയുമടക്കം വിശദീകരിച്ചിട്ടുണ്ട്.
കോവിഡ്ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗർഭിണികളുടെ സുരക്ഷയെ മുൻനിർത്തി ആരംഭിച്ച 'അമ്മയും കുഞ്ഞും' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഈ സേവനങ്ങളെല്ലാം ഞൊടിയിടയിൽ നടക്കുന്നത്. തനിക്ക് ചെറുതായി ബ്ലീഡിംഗ് ഉണ്ടെന്ന വിവരം ഈ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഫാത്തിമ അറിയിച്ചത്. വേഗംതന്നെ ഹോസ്പിറ്റലില്‍ എത്താന്‍ ആണ് ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലാണ് ഇത്തരത്തിലൊരു വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഫാത്തിമയുടെ വിവരങ്ങൾ നേരിട്ട് വിളിച്ചന്വേഷിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പ്രായമായ മാതാപിതാക്കളും രണ്ടു ചെറിയ കുട്ടികളുമുള്ള ഫാത്തിമയുടെ വീട് കുറച്ച് ഉയര്‍ന്ന പ്രദേശത്താണെന്നും ഇവിടെ വെള്ളത്തിന് ക്ഷാമമുണ്ടെന്നും അറിഞ്ഞു. ഉടനെ ഫയർഫോഴ്സിന്റെ സഹായത്തോടെ 5000 ലിറ്റര്‍ വെള്ളം വീട്ടിലെത്തിച്ചു.
അമ്മയും കുഞ്ഞും എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഗര്‍ഭിണികളുടെ എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്നതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. എംഎൽഎയ്ക്ക് പുറമേ ഡോക്ടര്‍മാര്‍, കൗണ്‍സിലേഴ്‌സ്, ഗര്‍ഭിണികള്‍ എന്നിവരാണ് ഗ്രൂപ്പിലെ അംഗങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates