തിരുവനന്തപുരം: പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നൽകിയ സംഭവം പുറത്തുവന്നതോടെ വലിയ വിമർശനങ്ങളാണ് സർക്കാരിനെതിരെ ഉയരുന്നത്. സർക്കാരിന്റെ ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംഎൽഎമാരായ വിടി ബൽറാമും കെഎസ് ശബരീനാഥനും. ഇരുവരും ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് വിമർശനമുന്നയിക്കുന്നത്.
കൊറോണ വൈറസ് വ്യാപന പ്രതിസന്ധി മൂലമുള്ള ചെലവ് ചുരുക്കലിനിടെയാണ് പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നൽകിയത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ഡൽഹിയിലെ പൊതുമേഖല സ്ഥാപനമായ പവൻ ഹൻസിന് തുക കൈമാറിയത്. എന്നാൽ നേരത്തെ തന്നെ അനുവദിച്ച പണമാണെന്നാണ് പൊലീസിന്റെ വിശദീകരണം.
കുറിപ്പിന്റെ പൂർണ രൂപം
‘ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റർ മുതലാളി പോലും പട്ടിണി കിടക്കരുത്. എന്തൊരു കരുതലാണ് ഈ മൻസന്’ - വിടി ബൽറാം പരിഹസിച്ചു.
ഗവൺമെന്റ് തന്നെ മലയാളികളെ ഏപ്രിൽ ഫൂളാക്കി- ഒന്നല്ല,രണ്ടുതവണ!
1) സാമ്പത്തികസ്ഥിതി അതിരൂക്ഷമായ സമയത്ത് നാല് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ വലിയ വിവാദമായിരുന്നു. അതുകൊണ്ടു മാറ്റിവച്ച ഈ പദ്ധതി ഇപ്പോൾ ആരും അറിയാതെ കൊറോണ ഭീതിക്കിടയിൽ 1 കോടി 70 ലക്ഷം രൂപ പവൻ ഹാൻസ് കമ്പനിക്ക് നൽകാൻ ഉത്തരവായി.
2) ഏറ്റവും കൂടുതൽ അഴിമതി ആരോപണം നടന്ന കേരള പോലീസിന്റെ കെൽട്രോൺ വഴിയുള്ള സ്പീഡ് ക്യാമറ പദ്ധതി വിവാദമായിരുന്നു. കെൽട്രോൺ സഹായത്തോടെ പ്രവർത്തി പരിചയമില്ലാത്ത കമ്പനിക്ക് ഈ പദ്ധതി വഴി 90% വരുമാനം നൽകുമെന്നായപ്പോൾ അത് വിവാദമായി, സർക്കാർ പദ്ധതി മാറ്റിവെച്ചു. എന്നാൽ ഇപ്പോൾ ആരുമറിയാതെ 6 കോടി 97 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.
ഈ രണ്ടു പദ്ധതിക്ക് മാറ്റിവെച്ച 8.67 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വക മാറ്റണം. ഈ അഴിമതി ചാലഞ്ച് സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ പാവപ്പെട്ട നാട്ടുകാർ സാലറി ചലഞ്ച് ഏറ്റെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates