ഗോവയുടെ സംസ്‌കാരം സമാനതകളില്ലാത്തത്; ഹിന്ദുത്വം അപ്രയോഗികം:  ബിജെപി മന്ത്രി

വന്ദേമാതരം ചൊല്ലുന്നതും യോഗ ചെയ്യുന്നതും രാജ്യസ്‌നേഹത്തിന്റെ ലക്ഷണമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങളിത് സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല
ഗോവയുടെ സംസ്‌കാരം സമാനതകളില്ലാത്തത്; ഹിന്ദുത്വം അപ്രയോഗികം:  ബിജെപി മന്ത്രി
Updated on
1 min read

പനാജി: ആര്‍എസ്എസിന്റെയും ബിജെപിയുടെയും നിലപാടുകളെ തള്ളി ഗോവന്‍ നഗരകാര്യമന്ത്രി. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് ഗോവയ്ക്ക് തനതായ സംസ്‌ക്കാരമുണ്ടെന്നും ഹിന്ദുത്വ അജണ്ട സംസ്ഥാനത്ത് നടപ്പിലാവില്ലെന്നും ഫ്രാന്‍സിസ് ഡിസൂസ വ്യക്തമാക്കിയത്


ബിജെപി ഇവിടെ ഹിന്ദുത്വം നടപ്പിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ഗോവയ്ക്ക് സമാനതകളില്ലാത്ത സംസ്‌ക്കാരമുള്ളത് കൊണ്ട് അത് നടന്നില്ല. വന്ദേമാതരം ചൊല്ലുന്നതും യോഗ ചെയ്യുന്നതും രാജ്യസ്‌നേഹത്തിന്റെ ലക്ഷണമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങളിത് സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ചൊല്ലാറുണ്ട്. മതത്തിന്റെയോ സംസ്‌ക്കാരത്തിന്റെയോ വികാരങ്ങളുടേയോ പേരില്‍ നിങ്ങള്‍ക്ക് ആളുകളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു


ബീഫ് നിരോധിക്കുകയെന്നത് ഗോവയില്‍ നടപ്പില്ല. ഗോവയിലെ കത്തോലിക്കരും മുസ്‌ലിംങ്ങളുമെല്ലാം ബീഫ് കഴിക്കുന്നവരാണെന്ന് മനോഹര്‍ പരിക്കറിന് അറിയാവുന്നതാണ്. ബീഫ് ഞങ്ങളുടെ ഭക്ഷണ സംസ്‌ക്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഒറ്റരാത്രി കൊണ്ട് ബീഫ് നിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. സംസ്ഥാനത്ത് ഗോവധ നിരോധനമുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവ ലഭിക്കുന്നതില്‍ നിന്ന് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോവയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് മദ്യം. അതുകൊണ്ട് മദ്യം നിരോധിക്കാനും കഴിയില്ല. ജന്മദിനാഘോഷം, വിവാഹം, മരണചടങ്ങുകളിലെല്ലാം ഗോവക്കാര്‍ മദ്യം കഴിക്കാറുണ്ട്. താന്‍ മദ്യം കഴിക്കാറില്ലെങ്കിലും അത് മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല. വലന്റൈന്‍സ് ഡേ മുതല്‍ മദ്യപാനം വരെ നിരോധിക്കണമെന്ന് പറയുമ്പോള്‍ ജനങ്ങളെയെല്ലാം സന്യാസിമാരാക്കാനാണോ ശ്രമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com