കോട്ടയം: ചീട്ട് കളി സംഘത്തിനെ രക്ഷപ്പെടാൻ സഹായിച്ചതിന് സിഐയ്ക്ക് സസ്പെൻഷൻ. കോട്ടയം മണർകാട് സിഐയ്ക്കെതിരെയാണ് നടപടി. സിഐയും ചീട്ട് കളി സംഘത്തലവനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ നടപടി.
ചീട്ട് കളിയിൽ ഏർപ്പെട്ടിരുന്ന 43 പേർ നേരത്തെ അറസ്റ്റിലായിരുന്നു. മണർകാട് ചീട്ട് കളി സങ്കേതത്തിൽ നടന്ന റെയ്‍ഡിൽ 18 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്ത്. മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ മാറിയുള്ള സങ്കേതത്തിലാണ് ചീട്ട് കളി നടന്നത്.
വിവരമുണ്ടായിരുന്നിട്ടും പൊലീസ് ചീട്ട് കളിക്കാരെ പിടികൂടാൻ തയ്യാറായിരുന്നില്ല. ഇൻറലിജൻസ് വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം മണർകാട് പൊലീസിനെ അറിയിക്കാതെ റെയ്‍ഡ് നടത്തിയത്. മഹസർ തയ്യാറാക്കാൻ വിളിച്ചപ്പോൾ മാത്രമാണ് മണർകാട് സിഐയും സംഘവും റെയ്‍ഡ് വിവരം അറിഞ്ഞത്.
ആദ്യം ചീട്ട് കളി സംഘത്തലവനെതിരെ കേസെടുക്കാൻ തയ്യാറായില്ല. വിവാദമായതോടെ കേസെടുത്തു. ഒളിവിൽ പോയ മുഖ്യപ്രതിയുമായി നടത്തിയ സംഭാഷണവും പുറത്ത് വന്നതോടെ സിഐ രതീഷ് കുമാർ വെട്ടിലായി
പൊലീസ് പിടികൂടാതിരിക്കാൻ ഒളിവിൽ പോകണമെന്ന് പ്രതിയോട് പറഞ്ഞ സിഐ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കണമെന്നും പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് സിഐയെ മണർകാട് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു. മുഖ്യപ്രതി മാലം സുരേഷ് ഇപ്പോഴും ഒളിവിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates